കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ അപ്പാടെ ഞെട്ടിച്ചുകൊണ്ട് വീണ്ടുമൊരു വ്യാജരേഖാ വിവാദം ചൂടുപിടിച്ചിരിക്കുകയാണ്. ആലപ്പുഴയിലെ എസ്എഫ്ഐ നേതാവ് നിഖിൽ തോമസ് കായംകുളം എംഎസ്എം കോളെജിൽ എംകോമിന് പ്രവേശനം നേടിയത് ചത്തിസ്ഗഡിലെ കലിംഗ സർവകലാശാലയുടെ പേരിൽ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റുണ്ടാക്കിയാണെന്ന സംശയം ബലപ്പെട്ടിരിക്കുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പുകഞ്ഞുകൊണ്ടിരുന്ന വിവാദത്തിന് ഇന്നലെ കൂടുതൽ വ്യക്തത കൈവന്നിരിക്കുകയാണ്. നിഖിലിന്റെ സർട്ടിഫിക്കറ്റ് ഒറിജിനലാണെന്നും എംകോം പ്രവേശനത്തിൽ ക്രമക്കേടില്ലെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ ഇന്നലെ പറഞ്ഞതിനു പിന്നാലെയാണ് ക്രമക്കേടിന്റെ സാധ്യതകൾ ഒന്നുകൂടി ബലപ്പെടുത്തുന്ന സംഭവവികാസങ്ങളുണ്ടായത്.
നിഖിലിന്റെ സര്‍ട്ടിഫിക്കറ്റും മാര്‍ക്കും പരിശോധിച്ചെന്നും എല്ലാം നിയമപ്രകാരം ഉള്ളതാണെന്നുമാണ് ആർഷോ അവകാശപ്പെട്ടത്. ബിരുദ സർട്ടിഫിക്കറ്റുകൾ നിഖിൽ എസ്എഫ്ഐ നേതാക്കൾക്കു കൈമാറിയെന്നും അതുമായി ബന്ധപ്പെട്ട മുഴുവൻ വിശദാംശങ്ങളും പരിശോധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അതിനു തൊട്ടുപിന്നാലെയാണ് എസ്എഫ്ഐ ഉയർത്തുന്ന വാദങ്ങളിലെ അവിശ്വസനീയത ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള കേരള സർവകലാശാലയുടെയും കലിംഗ സർവകലാശാലയുടെയും വിശദീകരണങ്ങളുണ്ടായത്. 2017-20 കാലഘട്ടത്തിൽ എംഎസ്എം കോളെജിൽ തന്നെ ബികോം വിദ്യാർഥിയായിരുന്നു നിഖിൽ. ഇവിടെ നിന്ന് പരീക്ഷ പാസാകാത്ത നിഖിൽ 2021ൽ ഇതേ കോളെജിൽ തന്നെ എംകോമിനു ചേർന്നത് കലിംഗ യൂണിവേഴ്സിറ്റിയുടെ ഡിഗ്രി സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ്. ഇതിൽ തട്ടിപ്പില്ലെന്നാണ് എസ്എഫ്ഐ അവകാശപ്പെട്ടത്.
എന്നാൽ, കേരള സർവകലാശാലാ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ നൽകിയ വിശദീകരണം ഈ വാദം പാടേ പൊളിക്കുകയായിരുന്നു. നിഖിൽ തോമസ് 2017 മുതൽ 2020 വരെ എംഎസ്എം കോളെജിൽ ഡിഗ്രിക്കു പഠിച്ചിരുന്നതായും പരീക്ഷ എഴുതിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി. എല്ലാ സെമസ്റ്റർ പരീക്ഷകളും എഴുതിയിട്ടുണ്ട്. അറ്റന്‍ഡൻസ് ഇല്ലാതെ പരീക്ഷയെഴുതാൻ കഴിയില്ല. ഇന്റേണൽ മാർക്കും ലഭിച്ചിട്ടുണ്ട്. കൂടാതെ 2018-19ൽ യൂണിവേഴ്സിറ്റി യൂണിയൻ ജോയിന്റ് സെക്രട്ടറിയുമായിരുന്നു. അതായത് ഇവിടുത്തെ കോഴ്സ് റദ്ദാക്കിയല്ല കലിംഗയിൽ ചേർന്നത്. 2017ൽ കലിംഗയിൽ പ്രവേശനം നേടിയതായാണ് പിജിക്കു ചേരാൻ നിഖിൽ ഹാജരാക്കിയ സർട്ടിഫിക്കറ്റിൽ പറയുന്നത്. ഒരേ സമയത്ത് രണ്ടു സർവകലാശാലയിൽ എങ്ങനെ അറ്റന്‍ഡൻസ് ഉണ്ടാവും എന്നതാണ് പ്രത്യക്ഷത്തിൽ തന്നെ തട്ടിപ്പ് സൂചിപ്പിക്കുന്നത്. എംഎസ്എം കോളെജിൽ 75 ശതമാനം ഹാജരുണ്ട് നിഖിലിന്. പിന്നെ എങ്ങനെ കലിംഗയിൽ പോകാനാണ്. റായ്പുരിൽ നിന്നു കായംകുളത്തേക്കു വിമാന സർവീസൊന്നുമില്ലല്ലോയെന്ന് കേരള വിസി തന്നെ ചോദിക്കുന്നുണ്ട്.
അതിനിടെയാണ് നിഖിൽ തോമസ് എന്നൊരു വിദ്യാർഥി തങ്ങളുടെ സർവകലാശാലയിൽ പഠിച്ചിട്ടില്ലെന്ന് കലിംഗ യൂണിവേഴ്സിറ്റി രജിസ്ട്രാർ മാധ്യമങ്ങളോടു വ്യക്തമാക്കിയതും. സർവകലാശാലയുടെ രേഖകളിൽ ഇങ്ങനെയൊരു പേരില്ലെന്നാണ് അദ്ദേഹം പറയുന്നത്. നിഖിലിനെതിരേ നിയമനടപടികൾക്കു നിർദേശം നൽകിയതായി രജിസ്ട്രാർ കൂട്ടിച്ചേർക്കുന്നു. രണ്ടു സർവകലാശാലകളുടെയും നിലപാടുകൾ പുറത്തുവന്നതിനു പിന്നാലെയാണ് നിഖിലിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തുവെന്ന് എംഎസ്എം കോളെജ് പ്രിൻസിപ്പൽ വ്യക്തമാക്കിയത്. സംഭവം അന്വേഷിക്കാൻ ആറംഗ സമിതിയെയും കോളെജ് നിയോഗിച്ചിട്ടുണ്ട്.
ബികോം പഠിച്ചു തോറ്റ അതേ കോളെജിൽ തന്നെ മറ്റൊരു യൂണിവേഴ്സിറ്റിയുടെ അതേ കാലത്തുള്ള ഡിഗ്രി സർട്ടിഫിക്കറ്റും കൊണ്ട് എംകോമിനു പ്രവേശനം നേടാൻ ഒരു വിദ്യാർഥി നേതാവിനു കഴിഞ്ഞു എന്നത് അതീവ ഗൗരവമുള്ള വിഷയമാണ്. ഉന്നത വിദ്യാഭ്യാസ രംഗം എത്രമാത്രം കുത്തഴിഞ്ഞതാണെന്ന് ഒരിക്കൽക്കൂടി തെളിയിക്കുകയാണ് ഈ സംഭവവികാസം. നിഖിലിന് പിജി സീറ്റ് അനുവദിക്കുമ്പോൾ കോളെജിന് ഒരു സംശയവും തോന്നിയില്ല എന്നു പറഞ്ഞാൽ അതിൽ ദുരൂഹതയുണ്ട്. രാഷ്ട്രീയ ശുപാർശയിന്മേലാണ് മാനെജ്മെന്റ് സീറ്റ് അനുവദിച്ചത് എന്നു പറയുന്നുണ്ട്. രാഷ്ട്രീയ പിൻബലമുണ്ടെങ്കിൽ സർട്ടിഫിക്കറ്റൊക്കെ എന്തായാലെന്ത് എന്നതാവുമോ?
ഗസ്റ്റ് ലക്ചററായി ജോലി നേടാൻ മുൻ എസ്എഫ്ഐ നേതാവ് കെ. വിദ്യ മഹാരാജാസ് കോളെജിന്റെ പേരിൽ വ്യാജരേഖ ചമച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നത് അടുത്തിടെയാണ്. ഒളിവിൽ കഴിയുന്ന വിദ്യയെ കണ്ടെത്താൻ രണ്ടാഴ്ചയായിട്ടും പൊലീസിനായില്ല. അറസ്റ്റ് നീട്ടിക്കൊണ്ടുപോകുന്ന പൊലീസ് ഒത്തുകളിക്കുകയാണെന്ന ആരോപണം ഉയർന്നുകഴിഞ്ഞു. അതിനിടെയാണ് മറ്റൊരു വ്യാജസർട്ടിഫിക്കറ്റ് വിവാദം കൂടി മറ്റൊരു എസ്എഫ്ഐ നേതാവുമായി ബന്ധപ്പെട്ട് ഉയരുന്നത്. എത്രയെത്ര വ്യാജൻമാർ ഉന്നത വിദ്യാഭ്യാസ രംഗത്ത് പലവിധത്തിൽ കടന്നുകൂടിയിട്ടുണ്ടാവാമെന്ന സംശയം ജനങ്ങളിൽ ആശങ്ക ഉയർത്തുന്നതു തന്നെയാണ്. യൂണിവേഴ്സിറ്റി യൂണിയൻ ഭാരവാഹിയാകാൻ എസ്എഫ്ഐ നേതാവ് ആൾമാറാട്ടം നടത്തിയ വിവാദം ഉയർന്നതു കഴിഞ്ഞ മാസമാണ്. കാട്ടാക്കട ക്രിസ്ത്യൻ കോളെജ് തെരഞ്ഞെടുപ്പിൽ ജയിച്ച യുയുസിയെ മാറ്റി പകരം എസ്എഫ്ഐ ഏരിയ നേതാവിനെ തിരുകിക്കയറ്റുകയായിരുന്നു. എന്തു തരികിടയും നടത്താൻ കഴിയുന്ന ഇടമായി ഉന്നത വിദ്യാഭ്യാസ രംഗം മാറുന്നതു തടയുക അനിവാര്യമായിരിക്കുകയാണ്.