അതിവേഗ യാത്ര കാലത്തിന്റെ ആവശ്യമാണ്. സമയത്തിന്റെ വില വളരെയേറെ വർധിച്ചിരിക്കുന്നു. ഏറ്റവും ചുരുങ്ങിയ സമയം കൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്താനുള്ള മാർഗം തേടുന്നവരാണ് ഇന്നു നല്ലൊരു ശതമാനവും. യാത്രാമണിക്കൂറുകൾ വെട്ടിക്കുറയ്ക്കാൻ കഴിയുന്ന ഗതാഗത മാർഗത്തെക്കുറിച്ചു തുടർച്ചയായി ആലോചനകൾ നടക്കുന്നു. അതിന്റെ ഭാഗമാണ് അതിവേഗ ട്രെയ്നുകളെക്കുറിച്ചുള്ള ആലോചനകളും. ലോകത്തിന്റെ പല ഭാഗങ്ങളിലും അതിവേഗ ട്രെയ്നുകൾ വിമാനക്കമ്പനികളുമായി മത്സരിക്കുകയാണ്. ഏതാനും ദിവസം മുൻപാണ് ചൈന മണിക്കൂറിൽ 450 കിലോമീറ്ററിലധികം വേഗമുള്ള അതിവേഗ ട്രെയ്ൻ വിജയകരമായി പരീക്ഷിച്ചത്. ലോകത്തിലെ ഏറ്റവും വേഗമേറിയ ട്രെയ്ൻ ഇതാവുമെന്ന് ചൈനീസ് മാധ്യമങ്ങൾ അവകാശപ്പെടുന്നുണ്ട്. ചൈനയിലെ അതിവേഗ ട്രെയ്നുകളുടെ ഇപ്പോഴത്തെ പരമാവധി വേഗം മണിക്കൂറിൽ 350 കിലോമീറ്ററാണെന്നാണു പറയുന്നത്. മറ്റു ചില വികസിത രാജ്യങ്ങളിലും 300 കിലോമീറ്ററിലേറെ വേഗമുള്ള ബുള്ളറ്റ് ട്രെയ്നുകൾ ഓടുന്നുണ്ട്.
കഴിഞ്ഞ പതിറ്റാണ്ടുകളിലായി യൂറോപ്പിലും ഏഷ്യയിലും ശതകോടിക്കണക്കിനു ഡോളറാണ് ഹൈ സ്പീഡ് ട്രെയ്നുകളും പാതകളും വികസിപ്പിക്കുന്നതിനു വേണ്ടി ചെലവഴിക്കുന്നത്. 320 കിലോമീറ്റർ വരെ വേഗമുള്ള ട്രെയ്നുകൾ ജപ്പാനിലുണ്ട്. ഏതാണ്ട് ഈ വേഗത്തിലുള്ള ട്രെയ്നുകൾ ഫ്രാൻസിലും ജർമനിയിലും ഓടുന്നു. സ്പെയിൻ, മൊറോക്കോ, ദക്ഷിണ കൊറിയ, ഇറ്റലി, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളെല്ലാം അതിവേഗ ട്രെയ്നുകളുടെ കാര്യത്തിൽ ഏറെ മുന്നോട്ടുപോയിട്ടുണ്ട്. കുവൈറ്റിനും സൗദി തലസ്ഥാനം റിയാദിനും ഇടയിൽ അതിവേഗ ട്രെയ്ൻ സർവീസ് ആരംഭിക്കാനുള്ള നടപടിക്രമങ്ങൾ അവസാന ഘട്ടത്തിലാണ്. മണിക്കൂറിൽ 350 കിലോമീറ്റർ വരെ വേഗമാർജിക്കാൻ കഴിയുന്ന അതിവേഗ റെയ്ൽ പാതയെക്കുറിച്ച് മെട്രൊമാൻ ഇ. ശ്രീധരൻ പറയുമ്പോൾ കേരളവും വികസിത ലോകത്തിനൊപ്പം കുതിച്ചുപായാൻ അവസരമൊരുക്കുന്ന പദ്ധതിയായാണ് അതിനെ കാണേണ്ടത്. കേരളം ഏറെ ചർച്ച ചെയ്തു കഴിഞ്ഞ സിൽവർ ലൈൻ പദ്ധതിക്കു ബദലായാണ് ശ്രീധരൻ പുതിയ അതിവേഗ പാത നിർദേശിക്കുന്നത്.
ഇതു സംബന്ധിച്ച റിപ്പോർട്ട് സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ.കെ.വി. തോമസ് വഴി മുഖ്യമന്ത്രി പിണറായി വിജയനു കൈമാറിയിട്ടുണ്ട്. സർക്കാർ ഇതിൽ എന്തു തീരുമാനമാണ് എടുക്കുന്നതെന്ന് അറിയാനിരിക്കുന്നതേയുള്ളൂ. എന്തായാലും അതിവേഗ ട്രെയ്ൻ യാത്രാ ചർച്ചകൾക്ക് കേരളത്തിൽ ഒന്നുകൂടി ജീവൻ പകരുകയാണു ശ്രീധരന്റെ പദ്ധതി. സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും ചേർന്നു വേണം ഏതു റെയ്ൽ പദ്ധതിയും നടപ്പാക്കാൻ. ഇപ്പോൾ ശ്രീധരൻ മുന്നോട്ടുവയ്ക്കുന്ന പദ്ധതിയാണെങ്കിൽ ലക്ഷം കോടി രൂപയ്ക്കു മുകളിൽ ചെലവു വരുന്നതുമാണ്. രാഷ്ട്രീയം ഒഴിവാക്കി നൂറു ശതമാനവും സഹകരിച്ചു വേണം ഇത്തരത്തിലുള്ള വൻ പദ്ധതികൾ നടപ്പാക്കാൻ. പദ്ധതിയുടെ പ്രായോഗികതയെക്കുറിച്ച് വിവിധ തലങ്ങളിൽ ഗൗരവമായ പരിശോധനയും നടക്കേണ്ടതുണ്ട്. കേന്ദ്രവും സംസ്ഥാനവും സംസ്ഥാനത്തെ ഭരണ പ്രതിപക്ഷങ്ങളും തമ്മിലുള്ള വിയോജിപ്പുകളാണല്ലോ സിൽവർ ലൈനിന്റെ കാര്യത്തിൽ അനിശ്ചിതത്വം സൃഷ്ടിച്ചത്.
തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ 400 കിലോമീറ്റര്‍ നീളത്തില്‍ തുരങ്കപാതയും ആകാശപാതയും ചേര്‍ന്ന അതിവേഗപാതയാണ് മെട്രൊമാന്റെ നിർദേശം. ഒരു മണിക്കൂർ എട്ടു മിനിറ്റു കൊണ്ട് തിരുവനന്തപുരത്തു നിന്ന് കണ്ണൂരിലെത്താൻ കഴിയുന്ന പാത എന്നു പറയുമ്പോൾ അതിന്റെ ആകർഷണീയത വളരെയേറെയാണ്.
ആദ്യം സെമി ഹൈസ്പീഡ് പാതയൊരുക്കുക, പിന്നീട് ഇത് ഹൈസ്പീഡാക്കി മാറ്റുക എന്നതാണ് ശ്രീധരൻ തയാറാക്കി സമർപ്പിച്ചിട്ടുള്ള റിപ്പോർട്ടിൽ പറയുന്നത്. ഒരിഞ്ചു ഭൂമി പോലും വാങ്ങാതെ, ആരെയും കുടിയൊഴിപ്പിക്കാതെ, അധിക ഭൂമി ഏറ്റെടുക്കാതെ, നിര്‍മാണത്തിന്റെ പേരില്‍ മറ്റു തടസങ്ങളുണ്ടാക്കാതെ പദ്ധതി മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കുമത്രേ. എലിവേറ്റഡ് ട്രാക്ക് നിര്‍മിക്കുന്ന സ്ഥലങ്ങളില്‍ ഭൂമി ഭൂവുടമകളില്‍ നിന്ന് ലീസിനെടുക്കുന്നതാണ് അദ്ദേഹം നിർദേശിക്കുന്ന രീതി. ആ ഭൂമി ഉടമസ്ഥര്‍ക്കു തന്നെ കെട്ടിട നിർമാണം ഒഴികെയുള്ള കാര്യങ്ങൾക്ക് ഉപയോഗിക്കാനാവും. ഇതിനു പുറമേ ഒരു വരുമാന മാര്‍ഗമെന്നോണം ലീസ് തുകയും ഉടമകള്‍ക്കു കിട്ടും. സിൽവർ ലൈനിന് വലിയ തോതിൽ ഭൂമി ഏറ്റെടുക്കേണ്ടിവരുന്നതു മൂലമുണ്ടാകുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ തുരങ്ക- ആകാശപാതയ്ക്ക് ഉണ്ടാവില്ല. തുടക്കത്തില്‍ 250 കിലോമീറ്റര്‍ വേഗം, പിന്നീട് പദ്ധതി പൂര്‍ണതയിലെത്തുമ്പോള്‍ 350 കിലോമീറ്റര്‍ എന്നിങ്ങനെയാണ് അദ്ദേഹം അവകാശപ്പെടുന്നത്. ഗതാഗത സൗകര്യങ്ങളിൽ കാലത്തിനൊത്തുള്ള മുന്നേറ്റത്തിനു കേരളത്തെ പ്രാപ്തമാക്കാൻ അതിവേഗ റെയ്ൽ പാത നമുക്കും ആവശ്യമാണ്. അത് സിൽവർ ലൈൻ മാതൃകയാണോ, ശ്രീധരന്റെ മാതൃകയാണോ, മറ്റേതെങ്കിലും മാതൃകയാവുമോ എന്നൊക്കെ വിശദമായ കൂടിയാലോചനകൾക്കു ശേഷം തീരുമാനിക്കേണ്ടതുമാണ്.