മൂന്നാറിൽ ഭൂമി കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ ഇന്നലെ ഇടുക്കി ജില്ലാ ഭരണകൂടം നിർബന്ധിതമായപ്പോൾ അതു ചരിത്രത്തിന്റെ ഇടപെടൽ കൂടിയാണെന്നു കരുതുന്നവരേറെ. 2007ല് വി.എസ്. അച്യുതാനന്ദന് മുഖ്യമന്ത്രിയായിരിക്കെ മൂന്നാറിൽ നടപടി തുടങ്ങിയപ്പോൾ അന്ന് അതിനെതിരേ നിലപാടെടുത്ത സിപിഎം ജില്ലാ നേതൃത്വം, ഇപ്പോഴും അതേ സമീപനത്തിലാണ്. എന്നാൽ, ജില്ലാ നേതൃത്വത്തെ അന്ന് പിന്തുണച്ച സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ് ഇന്നു മുഖ്യമന്ത്രി. വി.എസ് മുന്നോട്ടു കൊണ്ടുപോയ പരിസ്ഥിതി രാഷ്ട്രീയത്തിന്റെ അനിവാര്യമായ മുന്നേറ്റമായേ ഇതിനെ കാണാനാവൂ. ഇന്നു നൂറ്റാണ്ടിലെത്തിയ നേതാവിന് കാലം കാത്തുവച്ച പിറന്നാൾ സമ്മാനം!
ജീവിച്ചിരിക്കേ ചരിത്രം സൃഷ്ടിച്ച ജനനായകരിൽ പ്രമുഖനാണ് വി.എസ്. രണ്ടുമൂന്നു വർഷമായി പൊതുജീവിതത്തിൽ സജീവമല്ലെങ്കിലും ആ രണ്ടക്ഷരത്തിന്റെ നിശബ്ദതയ്ക്കും വല്ലാത്ത മുഴക്കം. ഈ വിപ്ലവകാരി ഏറ്റവും ജനകീയ നേതാവായി മാറിയതു സമാനതകളില്ലാത്ത പോരാട്ടങ്ങളിലൂടെയാണ്. പാർട്ടിക്കകത്തും പുറത്തും ഒരുപോലെ പോരാട്ടം നടത്തി വിജയം വരിച്ച അപൂർവ വ്യക്തി. അഴിമതിക്കെതിരേ കുരിശുയുദ്ധം നയിച്ച അദ്ദേഹം ഉയർത്തിപ്പിടിച്ച സ്ത്രീപക്ഷ നിലപാടുകൾ എക്കാലത്തും മാതൃകാപരമായി. പരിസ്ഥിതിപ്പോരാട്ടത്തിനു മുന്നിൽ നിന്നപ്പോൾ "വെട്ടിനിരത്തലുകാരനെ'ന്നും "വികസന വിരോധി'യെന്നും കുറ്റപ്പെടുത്തിയവർ പിന്നീട് "വി.എസാണ് ശരി' എന്ന നിലപാടിലേക്കെത്താൻ നിർബന്ധിതരായി. പ്രളയം ഉൾപ്പെടെ നാം പല പാരിസ്ഥിതിക വെല്ലുവിളികൾ നേരിടുമ്പോൾ നെൽവയൽ നികത്തലിനെതിരേ അദ്ദേഹം നയിച്ച പ്രക്ഷോഭം കാലഘട്ടത്തിന്റെ അനിവാര്യതയായിരുന്നുവെന്ന് കേരളം വിലയിരുത്തുകയാണ്.
വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ 1923 ഒക്റ്റോബർ 20ന് ശങ്കരന്റെയും അക്കാമ്മയുടെയും മകനായി ആലപ്പുഴ പുന്നപ്രയിൽ ജനിച്ചു. നാല് വയസുള്ളപ്പോൾ അമ്മയെയും 11ാം വയസിൽ അച്ഛനെയും നഷ്ടമായതോടെ ദാരിദ്ര്യം മൂലം ഏഴാം ക്ലാസിൽ പഠനം ഉപേക്ഷിക്കേണ്ടി വന്നു. ജ്യേഷ്ഠൻ ഗംഗാധരന്റെ തുണിക്കടയിൽ സഹായിയായി, ആസ്പിൻവാൾ കമ്പനിയിൽ തൊഴിലാളിയായി. 1939ൽ സ്റ്റേറ്റ് കോൺഗ്രസ് അംഗമായ കൗമാരക്കാരന് 17ാം വയസിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗത്വം ലഭിച്ചു. വി.എസിലെ കമ്മ്യൂണിസ്റ്റുകാരന് ദിശാബോധം നൽകി കൂടെക്കൂട്ടിയത് പി. കൃഷ്ണപിള്ളയാണ്. രണ്ടുവർഷത്തിനുള്ളിൽ സിപിഐ ബ്രാഞ്ച് സെക്രട്ടറിയായ അദ്ദേഹം, 1943ൽ കോഴിക്കോട്ടെ ഒന്നാം സംസ്ഥാന സമ്മേളനത്തിൽ ആലപ്പുഴയിൽ നിന്നുള്ള പ്രതിനിധിയായി. കൃഷ്ണപിള്ളയുടെ നിർദേശപ്രകാരം ഫാക്റ്ററി ജോലി ഉപേക്ഷിച്ച് മുഴുവൻസമയ പാർട്ടി പ്രവർത്തകനായി കർഷകത്തൊഴിലാളി മേഖലയിലേക്കു പ്രവർത്തനം മാറ്റി. സർ സി.പിയുടെ "അമെരിക്കൻ മോഡൽ' പ്രക്ഷോഭത്തിന് നേതൃത്വം നൽകി പുന്നപ്ര വയലാർ സമരനായകനായി. തുടർന്ന് പൂഞ്ഞാറിൽ വച്ച് അറസ്റ്റു ചെയ്യപ്പെട്ടു, ക്രൂരമർദനമേറ്റും. പൊലീസ് ബയണറ്റ് കുത്തിക്കയറ്റിയതിന്റെ പാട് ഇന്നും ആ പാദത്തിലുണ്ട്. മരിച്ചെന്നു കരുതി മൃതദേഹം കത്തിക്കാൻ കൊണ്ടുപോയ പൊലീസ് സംഘത്തിനൊപ്പം ഉണ്ടായിരുന്ന ഒരു കള്ളന്റെ കാരുണ്യമാണ് വി.എസിന് ജീവിതം തിരിച്ചുകിട്ടാൻ നിമിത്തമായത്.
സിപിഐയുടെ 101 അംഗ ദേശീയ എക്സിക്യൂട്ടീവിൽ നിന്ന് 1964ൽ ഇറങ്ങിപ്പോന്ന് സിപിഎമ്മിന് രൂപം നൽകിയ 32 പേരിൽ കേരളത്തിൽ ജീവിച്ചിരിപ്പുള്ള ഏക നേതാവാണിദ്ദേഹം. പൊളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായി. പാർലമെന്ററി ജനാധിപത്യത്തിൽ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റവും ഫലപ്രദമായി വിനിയോഗിച്ചത് വി.എസാണ്.
പൊളിറ്റ് ബ്യൂറോ എടുത്ത തീരുമാനം ജനകീയ പ്രതിഷേധത്തെ തുടർന്ന് തിരുത്തി നിയമസഭയിലേക്കു മത്സരിപ്പിച്ച് മുഖ്യമന്ത്രിയാക്കിയ ചരിത്രവും വി.എസിന്റെ കാര്യത്തിൽ സംഭവിച്ചു. വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ, കൊല്ലത്ത് കേരളത്തിലെ ആദ്യ ജില്ലാ ഐടി പാർക്ക്, കൊച്ചി ഇൻഫൊപാർക്ക്, കണ്ണൂർ വിമാനത്താവളം, കൊച്ചി മെട്രോ റെയിൽ പദ്ധതി, വിഴിഞ്ഞം തുറമുഖം... വി.എസിന്റെ കൈയൊപ്പു പതിഞ്ഞ വികസന പദ്ധതികളിൽ ചിലതാണിവ.
വിഴിഞ്ഞം പദ്ധതിക്കു വേണ്ടി വലിയ ഇടപെടൽ നടത്തിയത് വി.എസ് സർക്കാരാണ്. ലാൻകോ കൊണ്ടാപ്പള്ളി എന്ന കമ്പനിയുടെ കൺസോർഷ്യം മുന്നോട്ടുവന്നു. സർക്കാർ പണം നൽകേണ്ടെന്നും പണി പൂർത്തായാവുന്ന മുറയ്ക്ക് സംസ്ഥാനത്തിന് പണം നൽകാമെന്നുമാണ് വി.എസ് സർക്കാരിന്റെ കാലത്തുണ്ടായ വ്യവസ്ഥ. അവ പിന്നീട് അട്ടിമറിക്കപ്പെട്ടു. അതൊക്കെ ഇനിയും ചർച്ച ചെയ്യപ്പെടുക തന്നെ ചെയ്യും.
യശശ്ശരീരനായ സുകുമാർ അഴീക്കോട് വി.എസിനെ നിർവചിച്ചത് ഇങ്ങനെ: "ജൗളിക്കടയിൽ നിന്ന് നിയമനിർമാണ സഭ വരെയുള്ള ഒരു കയറ്റമാണ് വി.എസിന്റെ ജീവിതം. മരക്കുടിലിൽ നിന്ന് വൈറ്റ് ഹൗസിലേക്ക് കയറിപ്പോയ ഏബ്രഹാം ലിങ്കനെ ഓർത്തുപോകും. താഴ്വരയിൽ നിന്ന് മുളച്ചു വളർന്ന ഒരു ചന്ദനമരം വളർന്ന് മലയുടെ മുടി വരെ ഉയർന്നു പൊങ്ങിയപോലെ!'
അതെ, വി.എസ്. അച്യുതാനന്ദൻ എന്ന ചന്ദനമരം പകർന്ന പൊതുജീവിതത്തിന്റെ ലാളിത്യവും വിശുദ്ധിയും സമൂഹത്തിൽ ഇനിയും സൗഗന്ധികമായി നലനിൽക്കുമെന്നുറപ്പ്. ഇപ്പോഴും ആ സാന്നിധ്യം ആശ്വാസവും പ്രതീക്ഷയുമായി കാണുന്ന ആയിരങ്ങളുണ്ട്. 100 വയസ് തികയുന്ന പ്രിയ വി.എസിന് ജന്മദിനാശംസകൾ!