മുംബൈ: മധുര ഗാനങ്ങളിലൂടെ സംഗീതപ്രേമികളുടെ ഹൃദയത്തിൽ ഇടം പിടിച്ച ആശാ ഭോസ്‌ലെക്ക് നവതി. തൊണ്ണൂറാം പിറന്നാൾ ആഘോഷിക്കുന്ന ഗായികയ്ക്ക് നിരവധി പ്രമുഖരാണ് ആശംസകൾ നേർന്നിരിക്കുന്നത്. വിവിധ ഭാഷകളിലായി 12,000 പാട്ടുകളാണ് ആശാ ഭോസ്‌ലേ പാടിയിരിക്കുന്നത്. ഖജ്‌രാ മൊഹബ്ബത് വാലാ.., പിയാ തു അബ് തോ ആജാ.., ഇൻ ആംഖോം കി മസ്തി... തുടങ്ങി നിരവധി ഗാനങ്ങൾ ആശാ ഭോസ്‌ലേയുടേതായി ഹിറ്റ് ചാർട്ടിൽ ഇടംപിടിച്ചിട്ടുണ്ട്.
ദുബായിൽ ലൈവ് സംഗീത പരിപാടിയോടെയാണ് ആശ തൊണ്ണൂറാം പിറന്നാൾ ആഘോഷിച്ചത്. സംഗീത സംവിധായകൻ ലളിത് പണ്ഡിറ്റ്, ഗായകൻ ദലേർ മെഹന്ദി, കുമാർ സാനു, കെ.എസ് ചിത്ര, സലിം മെർച്ചന്‍റ് സംവിധായകൻ മധുർ ഭണ്ഡാർക്കർ എന്നിവർ ആശാ ഭോസ്‌ലേക്ക് ആശംസകൾ നേർന്നിരുന്നു. 1933 ൽ ജനിച്ച ആശ പത്താം വയസ്സിലാണ് ആദ്യമായി പിന്നണിഗായിക ആകുന്നത്. മറാത്തി ചിത്രമായ മാജാ ബാലിനു വേണ്ടിയാണ് അന്ന് പാടിയത്. പ്രശസ്ത ഗായിക ലതാ മങ്കേഷ്കറുടെ സഹോദരി കൂടിയാണ് ആശ. 1949ൽ രാത് കി റാണി എന്ന ഹിന്ദി ചിത്രത്തിനു വേണ്ടി പാടി.