നെറ്റ്ഫ്ലിക്സ് മേധാവിക്ക് സമൻസ്; കാണ്ഡഹാർ ഹൈജാക്ക് വെബ്സീരീസ് വിവാദം തുടരുന്നു | Video

സെപ്റ്റംബർ 3നകം നൽകണമെന്നാണ് മന്ത്രാലയം കണ്ടന്‍റ് മേധാവി മോണിക്ക ഷെർഗില്ലിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ന്യൂഡൽഹി: വെബ് സീരീസ് വിവാദത്തിൽ നെറ്റ്ഫ്ലിക്സിന്‍റെ ഇന്ത്യ കണ്ടന്‍റ് ഹെഡിന് സമൻസ് നൽകി ഇൻഫോർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം. ഐസി 814 ദി കാണ്ഡഹാർ ഹൈജാക്ക് എന്ന സീരിസിനെച്ചൊല്ലിയാണ് വിവാദം. സീരീസിന്‍റെ ആശയത്തെക്കുറിച്ചുള്ള വിശദീകരണം സെപ്റ്റംബർ 3നകം നൽകണമെന്നാണ് മന്ത്രാലയം കണ്ടന്‍റ് മേധാവി മോണിക്ക ഷെർഗില്ലിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

1999 ൽ പാക് ഭീകരർ ഇന്ത്യൻ എയർലൈൻസ് ഫ്ലൈറ്റ് ഐസി 814 റാഞ്ചിയതുമായി ബന്ധപ്പെട്ട സീരീസിൽ രണ്ടു ഹൈജാക്കേഴ്സിനെ ഹിന്ദു പേരുകളാണ് നൽകിയിരിക്കുന്നത്. ഇതേ ചൊല്ലിയാണ് തർക്കം മുറുകുന്നത്. സീരീസിൽ ഹൈജാക്കേഴ്സിനെ ചീഫ്, ഡോക്റ്റർ, ബർഗർ, ഭോല, ശങ്കർ എന്നിങ്ങനെയാണ് വിളിക്കുന്നത്. ഇതിൽ ഭോല, ശങ്കർ എന്നീ പേരുകളാണ് പ്രശ്നങ്ങൾക്ക് ഇടയാക്കിയിരിക്കുന്നത്. അനുഭവ് സിൻഹയാണ് സീരീസ് സംവിധാനം ചെയ്തിരിക്കുന്നത്. വിമാനം റാഞ്ചിയത് പാക് കേന്ദ്രീകൃത ഭീകരസംഘടനയായ ഹർകത്ത്- ഉൽ - മുജാഹിദ്ദീൻ അംഗങ്ങളാണെന്നിരിക്കേ അവരിൽ രണ്ടു പേർക്ക് ഹിന്ദു പേരുകൾ നൽകിയത് തെറ്റിദ്ധാരണയ്ക്ക് കാരണമാകുമെന്നാണ് വിമർശകർ ആരോപിക്കുന്നത്.

മാധ്യമപ്രവർത്തകനായ ശ്രിഞ്ജോയ് ചൗധരി, റാഞ്ചിയ ഫ്ലൈറ്റിന്‍റെ ക്യാപ്റ്റനായിരുന്ന ദേവി ശരൺ എന്നിവർ ചേർന്നെഴുതിയ ഫ്ലൈറ്റ് ഇൻടു ഫിയർ: ദി കാപ്റ്റൻസ് സ്റ്റോറി എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് സീരീസ് നിർമിച്ചിരിക്കുന്നത്. വിജയ് വർമ, നസറുദ്ദീൻ ഷാ, പങ്കജ് കപൂർ, മനോജ് പഹ്വ, അരവിന്ദ് സ്വാമി , അനുപം ത്രിപദി, ദിയ മിർസ, പത്രലേഖ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

Trending

No stories found.

More Videos

No stories found.