ആരും ദേഹോപദ്രവം ഉണ്ടാക്കിയിട്ടില്ല ആസ്വദിച്ച് പാടിയ വേദി: പ്രതികരണവുമായി വിനീത് ശ്രീനിവാസന്‍

ആരും ദേഹോപദ്രവം ഉണ്ടാക്കിയിട്ടില്ല ആസ്വദിച്ച് പാടിയ വേദി: പ്രതികരണവുമായി വിനീത് ശ്രീനിവാസന്‍
Updated on

അടുത്ത കാലത്ത് ഏറ്റവും കൂടുതല്‍ ആസ്വദിച്ചു പാടിയ വേദിയായിരുന്നു വാരനാട് ക്ഷേത്രത്തിലേതെന്നു വിനീത് ശ്രീനിവാസന്‍. ആരും ദേഹോപദ്രവം ഉണ്ടാക്കിയിട്ടില്ലെന്നും വിനീത് പ്രതികരിച്ചു. അനിയന്ത്രിതമായ തിരക്ക് കാരണം ഗാനമേള അവസാനിപ്പിച്ചു പുറത്തു കടക്കേണ്ട സാഹചര്യമുണ്ടായെന്നും വിനീത് പറയുന്നു. ഗാനമേള പൊളിഞ്ഞതിനെത്തുടര്‍ന്നു വിനീത് ശ്രീനിവാസന്‍ ഓടിരക്ഷപ്പെടുന്നു എന്ന തരത്തില്‍ വാര്‍ത്തകളും വീഡിയോകളും പ്രചരിച്ച സാഹചര്യത്തിലാണു വിനീത് സംഭവത്തിൻ്റെ നിജസ്ഥിതി വെളിപ്പെടുത്തിയത്.

വിനീത് ശ്രീനിവാസൻ്റെ ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂര്‍ണരൂപം

വാരനാട് ക്ഷേത്രത്തില്‍ നടന്ന ഗാനമേള സംബന്ധിച്ച് ഒരുപാടു വാര്‍ത്തകളും വീഡിയോസും വന്നതുകൊണ്ടാണ് ഇതെഴുതുന്നത്. അടുത്ത കാലത്ത് ഞാന്‍ ഏറ്റവും കൂടുതല്‍ ആസ്വദിച്ചു പാടിയ ഒരു വേദിയായിരുന്നു അത്. പ്രോഗ്രാമിന്റെ അവസാനഘട്ടത്തില്‍, അനിയന്ത്രിതമായ ജനത്തിരക്കു കാരണം ഗാനമേള അവസാനിപ്പിച്ച് പുറത്തു കടക്കേണ്ട ഒരു സാഹചര്യം ഉണ്ടായി. ക്ഷേത്ര പരിസരത്ത് വണ്ടികയറ്റാന്‍ നിര്‍വാഹമില്ലാത്തതുകൊണ്ട്, വണ്ടി വരെ അല്‍പദൂരം ഓടേണ്ടിവന്നു. അല്ലാതെ ആരും ഒരുതരത്തിലുമുള്ള ദേഹോപദ്രവം ഉണ്ടാക്കിയിട്ടില്ല. പരിപാടി അവസാനിക്കുന്നതുവരെ, ഓരോ പാട്ടും എന്നോടൊപ്പം ഏറ്റുപാടിയ സഹൃദയരായ വാരനാട്ടുകാരാണ് ഇപ്പോഴും മനസ്സുമുഴുവന്‍. ഒരു കലാകാരന് ഇതിനപ്പുറം എന്താണ് വേണ്ടത്. സിനിമ പിന്നണി ഗായകനായി ഇതെന്റെ ഇരുപതാം വര്‍ഷമാണ്. രണ്ടാം തവണയാണ് വാരനാട് പ്രോഗ്രാമിന് വരുന്നത്. ഇനിയും വിളിച്ചാല്‍, ഇനിയും വരും!

Trending

No stories found.

Latest News

No stories found.