ജീവിതശൈലീ രോഗങ്ങൾ: സമഗ്ര പരിചരണം അനിവാര്യം
കൊച്ചി: ജീവിതശൈലീ രോഗങ്ങള്‍ വന്‍തോതില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സമഗ്രപരിചരണം അത്യാവശ്യ ഘടകമായി മാറിയെന്ന് കൊച്ചിന് ലൈഫ്സ് സംഘടിപ്പിച്ച കാര്‍ഡിയോ മെറ്റബോളിക് കോണ്‍ക്ലേവില്‍ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
ആളുകളില്‍ പൊണ്ണത്തടിയുടെയും പ്രമേഹത്തിന്റെയും നിരക്ക് വര്‍ധിക്കുന്നത് ഹൃദ്രോഗം, വൃക്കരോഗം പ്രമേഹ സങ്കീര്‍ണതകള്‍, ഫാറ്റിലിവര്‍ എന്നിവയിലെ വര്‍ധനവിനും കാരണമായിട്ടുണ്ട്. ക്ലിനിക്കല്‍ പ്രാക്റ്റീസില്‍ ഈ വൈകല്യങ്ങള്‍ വളരെ വൈകിയാണ് തിരിച്ചറിയുന്നത്. എന്നാല്‍ നേരത്തെയുള്ള രോഗനിര്‍ണയവും ഇടപെടലും പുതിയ രോഗത്തിന്റെ വികസനവും അതിന്റെ സങ്കീര്‍ണതകളും കുറയ്ക്കുമെന്ന് കോഴ്സ് ഡയറക്റ്റര്‍ ഡോ. സജി കുരുട്ടുകുളവും കോ ഡയറക്റ്റര്‍ ഡോ. ഷഫീഖ് റഹ്മാനും അഭിപ്രായപ്പെട്ടു.
കോണ്‍ക്ലേവ് ഡോ. സജി കുരുട്ടുകുളം ഉദ്ഘാടനം ചെയ്തു. സ്ക്രീനിങ്, നേരത്തെയുള്ള രോഗനിര്‍ണയം, സമീപകാല പുരോഗതികള്‍, പ്രിവന്റീവ് മെഡിസിന് നേരത്തെയുള്ളതും ഫലപ്രദവും സമഗ്രവുമായ നടപ്പാക്കല്‍ എന്നിവയെക്കുറിച്ച് കോണ്‍ക്ലേവ് ചര്‍ച്ച ചെയ്തു. വിവിധ വിഷയങ്ങളില്‍ വിദഗ്ധ ഡോക്റ്റര്‍മാര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. നൂറിലധികം ഡോക്റ്റര്‍മാര്‍ കോണ്‍ക്ലേവില്‍ പങ്കെടുത്തു.