മങ്കി പോക്സ് അഥവാ വാനര വസൂരി

1992 മുതൽ റേഡിയോ പ്രഭാഷണങ്ങളിലൂടെ മലയാളികൾക്ക് പരിചിതനാണ് ഡോ. ടി. സുഗതൻ. അദ്ദേഹത്തിന്‍റെ പ്രകാശ കിരണങ്ങൾ എന്ന പുസ്തകം ഏറെ ജനപ്രീതി നേടിയിരുന്നു.
monkey pox
വാനര വസൂരി വൈറസ്
Updated on

മഹാമാരിയായി പടർന്നു പിടിച്ച കൊറോണ വൈറസിന് പിന്നാലെ വാനര വസൂരിയും അപകടമണി മുഴക്കി രംഗത്തെത്തി. മങ്കിപോക്സ് (Mpox) വൈറസ് മൂലമുണ്ടാകുന്ന ഈ വൈറൽ സൂനോട്ടിക് രോഗം മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നതാണ്. പ്രധാനമായും മധ്യ, പടിഞ്ഞാറൻ ആഫ്രിക്കയിലാണ് ഈ രോഗം കാണപ്പെടുന്നത്. 1958 ൽ ആദ്യമായി കുരങ്ങുകളിൽ സ്ഥിരീകരിച്ച വാനര വസൂരി 1970 ലാണ് മനുഷ്യരിൽ കണ്ടു തുടങ്ങിയത്. അത് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഒഫ് കോംഗോയിൽ 9 വയസുള്ള ആൺകുട്ടിലായിരുന്നു.

കേരളത്തിലും ഇപ്പോൾ ഈ രോഗം സ്ഥിരീകരിച്ചിരിക്കുന്നു. ഇന്ത്യയിലെ ആദ്യ കേസ് രണ്ട് വർഷം മുൻപ് കൊല്ലം സ്വദേശിയായ 35 വയസുള്ള പുരുഷനിലാണ് കണ്ടെത്തിയത്. എന്നാൽ ഇപ്പോൾ മങ്കി പോക്‌സ് വ്യാപന സാധ്യതയുള്ള രാജ്യത്തു നിന്ന് രോഗലക്ഷണങ്ങളുമായി ഇന്ത്യയിലെത്തിയ യുവാവിൽ, പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കയച്ച സാമ്പിൾ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചിരിക്കുന്നു.

dr. sugathan
ഡോ. ടി . സുഗതൻ BHMS, PGCRPh: 9446703924

രോഗമുള്ളവരുമായി അടുത്ത സമ്പർക്കത്തിലുള്ളവർക്കാണ് പകരാൻ സാധ്യത. ശരീര സ്രവം വഴിയും രോഗം പകരും. തീവ്രത കുറവാണെങ്കിലും 1980 ൽ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓർത്തോ പോക്‌സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി വാനര വസൂരിയുടെ ലക്ഷണങ്ങൾക്ക് സാദൃശ്യമുണ്ട്.

രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം, ശരീര സ്രവങ്ങൾ എന്നിവ വഴി നേരിട്ടുള്ള സമ്പർക്കത്തിലൂടെ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് മങ്കിപോക്സ് പകരാം. അണ്ണാൻ, എലികൾ, വിവിധ ഇനം കുരങ്ങുകൾ എന്നിവയുൾപ്പെടെ നിരവധി മൃഗങ്ങളിൽ വാനര വസൂരി വൈറസ് കണ്ടെത്തിയിട്ടുണ്ട്.

വന മേഖലയിലോ സമീപത്തോ താമസിക്കുന്ന ആളുകൾക്ക് രോഗ ബാധിതരായ മൃഗങ്ങളുമായുള്ള സമ്പർക്കം ഉണ്ടായാൽ രോഗ ബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്. രോഗം ബാധിച്ച മൃഗങ്ങളിൽ നിന്നോ, രോഗം ബാധിച്ച മാംസം കൈകാര്യം ചെയ്യുന്നതിലൂടെയോ മൃഗങ്ങളുടെ കടികളിലൂടെയോ പോറലുകൾ വഴിയോ ഇത് പകരാം.

രോഗബാധിതമായ ശരീര സ്രവങ്ങൾ, മലിനമായ വസ്തുക്കൾ, വായുവിലൂടെയുള്ള സമ്പർക്കം എന്നിവയിലൂടെ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരാം. ക്ഷതങ്ങൾ, ശരീര സ്രവങ്ങൾ, ശ്വസന തുള്ളികൾ, കിടക്ക പോലുള്ള വസ്തുക്കൾ എന്നിവയുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയാണ് വാനര വസൂരി വൈറസ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്. പ്ലാസന്‍റ വഴി അമ്മയിൽ നിന്ന് കുഞ്ഞിലേക്കോ അല്ലെങ്കിൽ ജനന സമയത്തോ അതിനു ശേഷമോ കുഞ്ഞുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയും രോഗ സംക്രമണം സംഭവിക്കാം.

ലോകമെമ്പാടും വസൂരിക്കുള്ള വാക്സിനേഷൻ നിർത്തലാക്കി യതിനാൽ പൊതുജനങ്ങളിൽ വസൂരിക്കെതിരെയുള്ള പ്രതിരോധ ശേഷി കുറയുന്നത് വാനര വസൂരിക്കെതിരെയുള്ള പ്രതിരോധ ശേഷി കുറയ്ക്കുന്നതിനും കാരണമായേക്കാം.

ഇത് തുടക്കത്തിൽ ജലദോഷ ലക്ഷണങ്ങൾ പോലെ പ്രത്യക്ഷപ്പെടാം. രോഗ ലക്ഷണങ്ങൾ പനി, തീവ്രമായ തലവേദന, തൊണ്ടവേദന, കഴല വീക്കം, നടുവേദന, പേശി വേദന എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ പനി വന്ന് 13 ദിവസത്തിനുള്ളിൽ ദേഹത്ത് കുമിളകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നു. മുഖത്തും കൈ കാലുകളിലുമാണ് കൂടുതൽ കുമിളകൾ കാണപ്പെടുന്നത്. ഇതിനു പുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കൺജക്റ്റിവ, കോർണിയ എന്നീ ശരീര ഭാഗങ്ങളിലും ഇവ കാണപ്പെടുന്നു. അവ ചെറിയ ചുവന്ന പാടുകളായി കാണപ്പെടുന്നു. കുമിളകൾ ദ്രവം നിറഞ്ഞ് പിന്നീട് പൊട്ടിയൊലിക്കാം.

ഈ രോഗം ചിക്കൻപോക്സ്, അഞ്ചാംപനി, വസൂരി എന്നിവയോട് സാമ്യമുള്ളതാണ്, പക്ഷേ വീർത്ത ഗ്രന്ഥികളുടെ (enlarged lymph Nodes ) സാന്നിധ്യത്താൽ ഇത് വേർതിരിച്ചറിയാൻ കഴിയുന്നു.

ഗർഭാവസ്ഥയിൽ അണുബാധയുണ്ടായാൽ, മാസം തികയാതുള്ള പ്രസവമോ ജനന വൈകല്യങ്ങളോ ഉണ്ടാകാം. ആരോഗ്യനില, പ്രതിരോധ ശേഷി, രോഗത്തിന്‍റെ സങ്കീർണതകൾ എന്നിവയെ ആശ്രയിച്ച് രോഗത്തിന്‍റെഗുരുതരാവസ്ഥയിൽ മാറ്റം വരാം.

രോഗലക്ഷണങ്ങളുടെ തുടക്കം മുതൽ രോഗം പൂർണ്ണമായി ഭേദമാകുന്നതു വരെ, ആളുകൾക്ക് വൈറസ് പകരാൻ കഴിയും. വ്യക്തി ശുചിത്വം പാലിക്കുക, രോഗികളും മറ്റ് മൃഗങ്ങളുമായുള്ള സമ്പർക്കം ഒഴിവാക്കുക എന്നിവയാണ് രോഗപ്പകർച്ച തടയാനുള്ള മറ്റു മാർഗങ്ങൾ.

സാധാരണയായി കുട്ടികളിലാണ് രോഗം ഗുരുതരമാകുന്നത്. അണുബാധകൾ, ബ്രോങ്കോ ന്യുമോണിയ, സെപ്സിസ്, എൻസെഫലൈറ്റിസ്, കോർണിയയിലെ അണുബാധ എന്നിവയും തുടർന്നുള്ള കാഴ്ച നഷ്ടവും ഈ രോഗത്തിന്‍റെ സങ്കീർണതകളിൽ ഉൾപ്പെടുന്നു.

ഹോമിയോപ്പതിയിൽ കുരങ്ങു പനിക്കുള്ള പ്രതിരോധ നടപടികൾക്ക് പ്രധാനമായി ശുപാർശ ചെയ്യുന്ന മരുന്ന്: Variolinum-200 CH. ഈ മരുന്ന് രോഗം നിയന്ത്രിക്കുന്നതിനും അനുബന്ധ ലക്ഷണങ്ങൾ തടയുന്നതിനും ഏറെ ഫലപ്രദമാണ് .

രോഗിയുടെ ശാരീരിക മാനസിക രോഗ ലക്ഷണങ്ങൾ കൃത്യമായി മനസിലാക്കി മാത്രം തിരഞ്ഞെടുക്കാവുന്ന മറ്റു മരുന്നുകൾ Rhus tox, Merc Sol, Pulsatilla, Antim tart ഇവയാണ്.

സ്വയം ചികിത്സ നന്നല്ല. ഒരു ഹോമിയോപ്പതി ഡോക്റ്ററുടെ നിർദേശമനുസരിച്ചു മാത്രം മരുന്ന് കഴിക്കുക.

മങ്കി പോക്സ് പകർച്ച വ്യാധിയായതിനാൽ രോഗ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ആരോഗ്യ പ്രവർത്തകരെ വിവരമറിയിക്കണം.

Trending

No stories found.

Latest News

No stories found.