ഓണത്തെ വരവേല്‍ക്കാനൊരുങ്ങി ചെണ്ടുമല്ലിപ്പാടങ്ങൾ

തമിഴ്‌നാടിനെ ആശ്രയിക്കാതെ പൂവിപണിയില്‍ സ്വയം പര്യാപ്തത കൈവരിക്കാന്‍ ഒരുങ്ങുകയാണ് പഞ്ചായത്തിലെ കൃഷി സംഘങ്ങള്‍
Flowers bloom for Onam
പുനലൂർ ഏരൂര്‍ പഞ്ചായത്തിലെ കാഞ്ഞുവയലിലെ ചെണ്ടുമല്ലി കൃഷി.
Updated on

പുനലൂര്‍: ഏരൂര്‍ പഞ്ചായത്തിലെ വിവിധ കൃഷിയിടങ്ങളിലെ ചെണ്ടുമല്ലിപ്പൂക്കള്‍ ഓണത്തെ വരവേല്‍ക്കാൻ പൂത്തുലഞ്ഞു. തമിഴ്‌നാടിനെ ആശ്രയിക്കാതെ പൂവിപണിയില്‍ സ്വയം പര്യാപ്തത കൈവരിക്കാന്‍ ഒരുങ്ങുകയാണ് പഞ്ചായത്തിലെ കൃഷി സംഘങ്ങള്‍. ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിലായി മൂന്ന് ഹെക്ടര്‍ ഭൂമിയിലാണ് കൃഷി നടത്തിയത്.

ഓണവിപണി ലക്ഷ്യമിട്ടായിരുന്നു കൃഷി ആരംഭിച്ചത്. ഇതിനായി ഏരൂര്‍ ഗ്രാമപ്പഞ്ചായത്തിന്‍റേയും കഷി ഭവന്‍റേയും സഹകരണവുമുണ്ടായി. അത്തപ്പൂക്കളം ഒരുക്കുന്നതിനും മറ്റും തമിഴ്‌നാട്ടില്‍ നിന്ന് പൂക്കള്‍ വാങ്ങുന്നതിനായി ധാരാളം പണം ചെലവഴിക്കുന്നുണ്ട്. കൃഷിഭവനില്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷകഗ്രൂപ്പുകളായ പൂപ്പൊലിഗ്രൂപ്പുകളാണ് കൃഷി നടത്തുന്നത്. ഗ്രാമപ്പഞ്ചായത്തിലെ പത്തടി കാഞ്ഞുവയല്‍ ഭാഗത്താണ് ഏറ്റവും കൂടുതല്‍ പൂകൃഷിയുള്ളത്.

ഓണക്കാലത്ത് ചെണ്ടുമല്ലിക്ക് 100 മുതല്‍ 200 രൂപ വരെ വില ഉയരും. എന്നാല്‍ ഇപ്പോള്‍ കിലോയ്ക്ക് 50 രൂപയും കാവിനിറമുള്ള ചെണ്ടുമല്ലിപ്പൂക്കള്‍ക്ക് 60 രൂപയുമാണ് വില. പുഷ്പവ്യാപാരികള്‍ കര്‍ഷകരില്‍ നിന്ന് പൂക്കള്‍ വാങ്ങുന്നവരാണ് ഇപ്പോഴത്തെ ഏക ആശ്വാസം.

കര്‍ഷകര്‍ക്ക് വേണ്ടിയുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത് ഹോര്‍ട്ടികള്‍ച്ചറും അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്തും ചേര്‍ന്നാണ്. തൈകള്‍ കൃഷിഭവന്‍ വഴിയാണ് വിതരണം ചെയ്തത്.

ഗ്രാമപ്പഞ്ചായത്തില്‍ നിന്ന് ധനസഹായവും കര്‍ഷകര്‍ക്ക് ലഭിക്കുന്നുണ്ട്. വനിതാ കര്‍ഷകരുടെ കൂട്ടായ്മയാണ് കൃഷി നടത്തിയത്. പൂക്കള്‍ക്ക് സര്‍ക്കാര്‍ വിപണനസൗകര്യം ഒരുക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

Trending

No stories found.

Latest News

No stories found.