എം. നാരായണന്‍കുട്ടി എഴുതിയ ഇരുള്‍വഴി ഗാഥ എന്ന നോവല്‍ ണ്ട Dementia spares novel, daughters fulfil father's dream
എം. നാരായണന്‍കുട്ടി എഴുതിയ ഇരുള്‍വഴി ഗാഥ എന്ന നോവല്‍ എഴുത്തുകാരി ശ്രീദേവി അമ്പലപുരം റിട്ട. പ്രൊഫ തിയാടി കൃഷ്ണനു നല്‍കി പ്രകാശനം ചെയ്യുന്നു.

മറവി രോഗത്തിനു പിടികൊടുക്കാത്ത നോവൽ; അച്ഛന്‍റെ ആഗ്രഹം സാക്ഷാത്കരിച്ച് മക്കള്‍

മറവി രോഗം ബാധിച്ച നാരായണൻകുട്ടിക്ക് ഇപ്പോൾ ഓർമയിൽ ശേഷിക്കുന്നത് 20 വര്‍ഷം മുന്‍പ് എഴുതിയ നോവല്‍ മാത്രം
Published on

തൃശൂർ: മുളങ്കുന്നത്തുകാവ് നിഹാരേന്ദു വീട്ടില്‍ എം. നാരായണന്‍കുട്ടിക്ക് ഇപ്പോൾ ഓർമയിലുള്ളതു വര്‍ഷങ്ങള്‍ക്കു മുന്‍പ് എഴുതിവെച്ച ഇരുള്‍വഴി ഗാഥ എന്ന നോവല്‍ മാത്രം. മറവി രോഗത്താല്‍ ഉഴറുമ്പോഴും റെയ്ൽവേയില്‍ സെക്ഷന്‍ എഞ്ചിനീയറായിരുന്ന കാലത്ത് രചിച്ച നോവലിനെക്കുറിച്ചു മാത്രം ചെറിയൊരു ഓർമ ഇന്നും അദ്ദേഹത്തില്‍ അവശേഷിക്കുന്നുണ്ട്. നോവല്‍ പുസ്തകരൂപത്തിലാക്കുകയെന്ന നാരായണന്‍കുട്ടിയുടെ ആഗ്രഹം 20 വര്‍ഷങ്ങള്‍ക്കിപ്പുറം മക്കളായ നിത്യയും ദീപ്തിയും ചേര്‍ന്നു യാഥാര്‍ഥ്യമാക്കി.

അച്ഛന്‍റെ പുസ്തക ശേഖരങ്ങള്‍ക്കിടയില്‍ നിന്ന് ഇരുള്‍വഴി ഗാഥയുടെ കയ്യെഴുത്തു പ്രതി കണ്ടെത്തിയത് നിത്യയാണ്. ബംഗാള്‍ കോള്‍ മൈനേഴ്‌സില്‍ ജോലി ചെയ്തിരുന്ന കാലത്ത് സുന്ദരമായ ഭാഷയില്‍ കോറിയിട്ട കഥയാണ് ഇരുള്‍വഴി ഗാഥ. വായിച്ചു തീര്‍ന്നപ്പോള്‍ അച്ഛനിലെ എഴുത്തുകാരനെക്കുറിച്ചോര്‍ത്ത് അഭിമാനവും നിലവിലെ അവസ്ഥയോര്‍ത്ത് വലിയ ദുഃഖവും തോന്നിയെന്നു നിത്യ പറയുന്നു.

ആ കാലവും അച്ഛന്‍റെ എഴുത്തും ആരുമറിയാതെ പോകരുതെന്നു മനസിലുറപ്പിച്ചു. എത്രയും വേഗം ഇതു പുസ്തകമാക്കണമെന്നു മക്കള്‍ ഒറ്റക്കെട്ടായി തീരുമാനമെടുത്തു. അമ്മ ഗിരിജയും പൂര്‍ണ പിന്തുണയുമായി ഒപ്പം നിന്നു. കൈപ്പട പബ്ലിഷിങ് ഗ്രൂപ്പ് വഴി അങ്ങനെ പുസ്തകമെന്ന സ്വപ്‌നം സാധ്യമാക്കി.

കഴിഞ്ഞ ദിവസം ബന്ധുക്കളുടെയും സ്‌നേഹിതരുടെയും സാന്നിധ്യത്തില്‍ വീട്ടില്‍ നടന്ന ചടങ്ങിൽ പുസ്തകത്തിന്‍റെ പ്രകാശനം നടത്തി. എഴുത്തുകാരി ശ്രീദേവി അമ്പലപുരം പ്രകാശനം നിർവഹിച്ചു. റിട്ട. പ്രൊഫ. തിയാടി കൃഷ്ണന്‍ ആദ്യപ്രതി ഏറ്റുവാങ്ങി.