തൃശൂർ: മനുഷ്യരെയെല്ലാം ഒന്നിപ്പിക്കുന്ന അതിശക്തമായ മാധ്യമമാണ് സാഹിത്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള സാഹിത്യ അക്കാദമിയിൽ നടക്കുന്ന സാർവ്വദേശീയ സാഹിത്യോത്സവം ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാഹിത്യോത്സവങ്ങൾക്ക് സാർവദേശീയ മാനം കൈ വരുമ്പോൾ അതിന്‍റെ അർത്ഥതലങ്ങളും മാറുന്നു. ലോകം പല തരം മുറിവുകളിലൂടെ കടന്നുപോയപ്പോഴൊക്കെ സാഹിത്യം ഒരു ഔഷധമായി മാറിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഫെസ്റ്റിവൽ ബുള്ളറ്റിൻ പ്രകാശനം മന്ത്രി കെ.രാജനും ഫെസ്റ്റിവൽ ബുക്ക് പ്രകാശനം മന്ത്രി ഡോ.ആർ. ബിന്ദുവും നിർവ്വഹിച്ചു. ഫെസ്റ്റിവൽ ബുള്ളറ്റിൻ സാംസ്കാരിക വകുപ്പ് ഡയറക്ടർ എൻ. മായയും ഫെസ്റ്റിവൽ ബുക്ക് സാംസ്കാരിക വകുപ്പ് സെക്രട്ടറി മിനി ആന്‍റണിയും സ്വീകരിച്ചു. അശോക് വാജ്പേയി മുഖ്യാതിഥിയും എം.ടി.വാസുദേവൻ നായർ വിശിഷ്ടാതിഥിയുമായി. ഫെസ്റ്റിവൽ പരിപ്രേക്ഷ്യം കേരള സാഹിത്യ അക്കാദമി പ്രസിഡന്‍റ് സച്ചിദാനന്ദൻ നിർവഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് വി.എസ് പ്രിൻസ്, ജില്ലാ കലക്റ്റർ വി.ആർ കൃഷ്ണ തേജ, കൗൺസിലർ റെജി ജോയ്, സിനിമാ താരം പ്രകാശ് രാജ്, ലെസ് വിക്ക്സ്, ടി.എം കൃഷ്ണ, കേരള ലളിത കലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത്, കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി, കേരള ലളിത കലാ അക്കാദമി സെക്രട്ടറി എൻ.ബാലമുരളികൃഷ്ണൻ, സബ് കലക്റ്റർ മുഹമ്മദ് ഷെഫീഖ്, ടി.പത്മനാഭൻ, സാറാ ജോസഫ്, വിജയരാജ മല്ലിക, കേരള സാഹിത്യ അക്കാദമി സെക്രട്ടറി സി.പി അബൂബക്കർ, വൈസ് പ്രസിഡന്‍റ് അശോകൻ ചരുവിൽ പങ്കെടുത്തു.
ചെറുശേരി ദാസൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചവാദ്യവും അരങ്ങേറി. സാഹിത്യ അക്കാദമിയുടെ സിഗ്നേച്ചർ ഫിലിം പ്രദർശനവും നടന്നു. ഫെബ്രുവരി മൂന്ന് വരെ സാഹിത്യ അക്കാദമി അങ്കണത്തിലും ടൗൺ ഹാളിലുമാണ് സാർവ്വദേശീയ സാഹിത്യോത്സവം നടക്കുന്നത്. സാഹിത്യം, സംസ്കാരം, പുരോഗതി എന്നി മേഖലകളെ അടിസ്ഥാനമാക്കി നടക്കുന്ന സാർവ്വദേശീയ സാഹിത്യോത്സവത്തിൽ പ്രഭാഷണങ്ങളിലും പാനൽ ചർച്ചകളിലും സംവാദങ്ങളിലും ജനപ്രതിനിധികൾ, ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള സാഹിത്യ - സാംസ്കാരിക - രാഷ്ട്രീയ മേഖലകളിലെ പ്രമുഖരും പങ്കെടുക്കും. സാംസ്കാരിക വകുപ്പും കേരള സാഹിത്യ അക്കാദമിയും ചേർന്നാണ് സാർവ്വദേശീയ സാഹിത്യോത്സവം സംഘടിപ്പിക്കുന്നത്.