ചെന്നൈ: തമിഴ്നാട്ടിൽ 10 സീറ്റ് കോൺഗ്രസിന് നൽകാൻ ധാരണയായതായി ഡിഎംകെ സഖ്യം. 2019ലെ അതേ സീറ്റ് സമവാക്യം തന്നെയാണ് ഡിഎംകെ ഇത്തവണയും നടപ്പിലാക്കിയിരിക്കുന്നത്. തമിഴ്നാട്ടിൽ 9 സീറ്റുകളിലും പുതുച്ചേരിയിൽ ഒരു സീറ്റിലും കോൺഗ്രസ് മത്സരിക്കും. ഡിഎംകെ പ്രസിഡന്‍റും മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ, കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കെ. സെൽവപെരുന്തഗൈ എന്നിവർ എഐസിസി നേതാക്കളായ കെ.സി. വേണുഗോപാൽ അജോയ് കുമാർ എന്നിവരുടെ സാനിധ്യത്തിൽ നടത്തിയ ചർച്ചയിലാണ് സീറ്റ് വിഭജനത്തിൽ ധാരണയായത്.
തമിഴ്നാട്ടിലും പുതുച്ചേരിയിലും എല്ലാ സീറ്റിലും ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യം വിജയിക്കുമെന്ന് കെ.സി. വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു. നടൻ കമൽഹാസന്‍റെ നേതൃത്വത്തിലുള്ള മക്കൾ നീതി മയ്യം ഡിഎംകെ സഖ്യത്തിൽ ലയിച്ചിരുന്നു. ഇത്തവണ എംഎൻഎം മത്സരിക്കുന്നില്ലെന്ന് കമൽഹാസൻ പ്രഖ്യാപിച്ചിട്ടുണ്ട്.
അടുത്ത തവണ രാജ്യസഭാ സീറ്റ് നൽകാമെന്നാണ് കമൽഹാസനുമായുള്ള ധാരണ. ഡിഎംകെ 21 സീറ്റിലും സിപിഎം, സിപിഐ, വിസികെ എന്നിവർ 2 സീറ്റുകളിലും മുസ്ലിം ലീഗ്, എംഡിഎംകെ, കെഎംഡിഎംകെ എന്നിവർ ഓരോ സീറ്റിലും മത്സരിക്കും.