Representative Image
Representative Image

11 കാരിയെ വിൽക്കാനുണ്ടെന്ന് സമൂഹമാധ്യമത്തിൽ പോസ്റ്റ്; രണ്ടാനമ്മ അറസ്റ്റിൽ

പെണ്‍കുട്ടിയുടെ പിതാവുമായുള്ള വഴക്കിനെ തുടര്‍ന്നാണ് ഇങ്ങനെ ചെയ്തതെന്ന് രണ്ടാനമ്മ പൊലീസിൽ മൊഴി നൽകി
Published on

ഇടുക്കി: തൊടുപുഴയിൽ 11 കാരിയെ സമൂഹമാധ്യമങ്ങളിലൂടെ വിൽക്കാൻ ശ്രമിച്ച സംഭവത്തിലെ പ്രതി പെൺകുട്ടിയുടെ രണ്ടാനമ്മയാണെന്ന് പൊലീസ്. സൈബർ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്.

രണ്ടു ദിവസം മുൻപാണ് സമൂഹ മാധ്യമത്തിൽ ഇത്തരമൊരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. നാട്ടുകാരാണ് ഇക്കാര്യം പൊലീസിൽ അറിയിക്കുന്നത്. തുടർന്ന് പെൺകുട്ടിയും വല്യമ്മയും പൊലീസ് സ്റ്റേഷനിലെത്തി മൊഴി നൽകി. കേസായെന്നറിഞ്ഞതോടെ പോസ്റ്റ് അപ്രതീക്ഷമായിരുന്നു.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പിതാവിനെയാണ് പൊലീസ് ആദ്യം സംശയിച്ചത്. എന്നാൽ, ഇയാൾക്ക് അത്തരത്തിൽ ഫേയ്സ്ബുക്ക് ഐഡികളില്ലെന്ന് മനസ്സിലായി. പിന്നീട് പൊലീസ് സൈബർ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിലെ പ്രതി രണ്ടാനമ്മയാണെന്ന് മനസ്സിലായത്.

പെൺകുട്ടിയുടെ പിതാവിന്‍റെ ഫേയ്സ്ബുക്ക് ഐഡി ഉപയോഗിച്ച് ഇവർ പോസ്റ്റിടുകയായിരുന്നു. മൊബൈല്‍ വഴിയാണ് പോസ്റ്റിട്ടത്. ഇവർക്ക് 6 മാസം പ്രായമുള്ള കുട്ടിയുള്ളതിനാല്‍ അറസ്റ്റിന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ഉപദേശം തേടിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ പിതാവുമായുള്ള വഴക്കിനെ തുടര്‍ന്നാണ് ഇങ്ങനെ ചെയ്തതെന്ന് രണ്ടാനമ്മ പൊലീസിൽ മൊഴി നൽകി.