കൊല്ലം: കൊല്ലത്ത് കള്ളനോട്ട് നൽകി വ‍്യാപാരികളെ കബളിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി. പത്തനാപുരം സ്വദേശി അബ്ദുൾ റഷീദാണ് വ‍്യാപാരസ്ഥാപനങ്ങളിൽ കള്ളനോട്ട് നൽകി കബളിപ്പിക്കാൻ ശ്രമിച്ചത്. ഇയാൾ മുൻപ് കള്ളനോട്ട് കേസിൽ പ്രതിയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വീട്ടിൽ ലാപ്ടോപ്പും പ്രിന്‍ററും ഉപയോഗിച്ച് കള്ളനോട്ട് സ്വയം അച്ചടിക്കുന്നതാണ് ഇയാളുടെ രീതി.
കൊല്ലം കുണ്ടറയിലെ വിവിധ വ‍്യാപാര സ്ഥാപനങ്ങളിൽ കള്ളനോട് നൽകി സാധനങ്ങൾ വാങ്ങുന്നതിന്‍റെ സിസിടിവി ദൃശ‍്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. 500 രൂപയുടെ കള്ളനോട്ടുമായി ഇയാൾ നാല് കടകളിലെത്തി സാധനങ്ങൾ വാങ്ങി ഉടനെ മടങ്ങി.
നോട്ടിൽ റിസർവ് ബാങ്ക് എന്നെഴുതിയതിന്‍റെ സ്പെല്ലിങ് തെറ്റാണെന്ന കാര‍്യം പിന്നീടാണ് വ‍്യാപാരികൾ കണ്ടെത്തിയത്. സംഭവത്തിന് ശേഷം പ്രതി ഒളിവിലാണ്. പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണെന്ന് പൊലീസ് വ‍്യക്തമാക്കി.