തിരുവനന്തപുരം: 'വീട്ടിലിരുന്നു പണം സമ്പാദിക്കാം' എന്ന രീതിയിൽ സമൂഹമാധ്യമത്തിൽ വന്ന പരസ്യത്തിന്‍റെ കെണിയിൽപ്പെട്ട തിരുവനന്തപുരം സ്വദേശിനിക്ക് 9.5 ലക്ഷം രൂപ നഷ്ടമായി.
ഫെസ്‌ബുക്കിൽ കണ്ട പരസ്യത്തിന് താഴെ താത്പര്യം അറിയിച്ച് കമന്‍റ് ചെയ്ത യുവതിയുടെ മെസഞ്ചറിൽ ഉടൻ തന്നെ മറുപടി ലഭിച്ചു. തുടർന്ന് ഫോൺ കോളും വന്നു. അയച്ചു കൊടുക്കുന്ന വീഡിയോ ലിങ്കുകൾ തുറന്ന് അവയ്ക്ക് ലൈക്ക് ചെയ്യുക എന്നതാണ് കമ്പനി ഇവർക്ക് നൽകിയ ജോലി. ആദ്യ ചെയ്ത ലൈക്കുകൾ പണം കിട്ടിയതോടെ ഇവര്‍ ഇതില്‍ കൂടുതല്‍ ആകൃഷ്ടയായി.
ബിറ്റ് കൊയിനിൽ നിക്ഷേപിച്ചാൽ കൂടുതൽ പണം കിട്ടും എന്ന ഓഫറും കമ്പനി നൽകി. വാഗ്ദാനത്തിൽ വീണ യുവതി ബിറ്റ് കൊയിനിൽ പണം നിക്ഷേപിച്ചു. തന്‍റെ വിർച്ച്വൽ അക്കൗണ്ടിൽ പണം എത്തുന്നത് കണ്ട യുവതി ആവേശത്തോടെ കൂടുതൽ പണം നിക്ഷേപിച്ചുകൊണ്ടിരുന്നു.
ഒടുവിൽ അക്കൗണ്ടിൽ നിന്നു പണം പിൻവലിക്കാൻ സാധിക്കാതെ വന്നപ്പോഴാണ് തട്ടിപ്പിനിരയായതായി മനസിലായത്. യുവതിയുടെ പരാതിയെത്തുടർന്ന് സൈബർ ക്രൈം വിഭാഗം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
യൂട്യൂബ് ചാനലുകൾ ലൈക്ക് ചെയ്യുകയും സബ്‌സ്‌ക്രൈബ് ചെയ്യുകയും വഴി വരുമാനമുണ്ടാക്കാമെന്ന് പറയുകയും ഒരു ലിങ്ക് അയച്ചു കൊടുക്കുകയുമാണ് തട്ടിപ്പുകാരുടെ രീതി. ഇതുവഴി വിവിധ ടാസ്കുകളിലൂടെ പണം ലഭിക്കുമെന്ന് ബോധ്യപ്പെടുത്തി പണം നിക്ഷേപിക്കാൻ പ്രേരിപ്പിക്കും. പാർട്ട് ടൈം ജോലി, ഷെയർ ട്രേഡിങ്, ബിസിനസ് തുടങ്ങിയവയുമായി ബന്ധപ്പെട്ട ഓൺലൈൻ തട്ടിപ്പുകളിൽ കുടുങ്ങുന്നവരിൽ ഡോക്ടർമാർ, എൻജിനിയർമാർ, ഐടി പ്രൊഫഷണലുകൾ, കച്ചവടക്കാർ തുടങ്ങി വിദ്യാർഥികളും വരെ ഉൾപ്പെടുന്നു. ഇത്തരം തട്ടിപ്പുകൾക്കെതിരേ ജാഗ്രത പുലർത്തണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു.