റാഞ്ചി: ജാർഖണ്ഡിൽ പതിനെഴുകാരിയെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയ കേസിൽ അച്ഛനും രണ്ടാനമ്മയും അറസ്റ്റിൽ. പിതാവ് സുനിൽ മഹ്തോ, ഭാര്യ പുനം ദേവി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പതിനെഴുകാരിയായ ഖുഷി കുമാരിയാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്.
സഹോദരിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് സഹോദരൻ നൽകിയ പരാതിയിലാണ് കൊലപാതകത്തിന്‍റെ ചുരുൾ അഴിഞ്ഞത്. ഖുഷിയുടെ പേരിൽ ആറ് ലക്ഷം രൂപ ഫിക്സഡ് ഡിപ്പോസിറ്റിലിണ്ടായിരുന്നു. ഇത് പിൻവലിക്കണമെന്ന പിതാവിന്‍റെ ആവശ്യം നിരസിച്ചതോടെയാണ് മകളെ കൊലപ്പെടുത്താൻ തീരുമാനിക്കുന്നത്. കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ മകളെ ഫാനിൽ കെട്ടിത്തൂക്കുകയായിരുന്നു. ജനുവരി 13 നാണ് പെൺകുട്ടിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഖുഷിയുടെ ബാങ്ക് അക്കൗണ്ടിലുള്ള പണത്തെചൊല്ലി നിരന്തരമായി വഴക്കുണ്ടാക്കാറുണ്ടെന്ന സഹോദരന്‍റെ മൊഴിയാണ് കേസിൽ നിർണായകമായത്. പെൺകുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും കൊലപാതകമാണെന്നാരോപിച്ച് നാട്ടുകാരും പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധവുമായെത്തിരുന്നു. തുടർന്നാണ് പിതാവിനെയും രണ്ടാനമ്മെയയും പൊലീസ് കസ്റ്റഡിയിലെടുത്തത്.