തിരുവനന്തപുരം: ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ പെൺകുട്ടിയുടെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ട് പൊലീസ്. കേസിൽ അറസ്റ്റിലായ ബിനോയെ(21) കോടതി മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പെൺകുട്ടിയും ബിനോയിയും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും അക്കാലത്ത് വീട്ടിലും റിസോർട്ടിലും വച്ച് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടുവെന്നും പൊലീസ് കോടതിയെ അറിയിച്ചു. ഗർഭഛിദ്രത്തിനുള്ള ഗുളികകളും പ്രതി പെൺകുട്ടിക്ക് നൽകിയിരുന്നു. ഇതു സംബന്ധിച്ച കൂടുതൽ തെളിവെടുപ്പിനായി പ്രതിയെ കസ്റ്റഡിയിൽ നൽകണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിരുന്നത്.
അതേ സമയം മറ്റാരെയോ രക്ഷപ്പെടുത്തുന്നതിനായി ബിനോയെ കേസിൽ കുടുക്കിയതായി പ്രതിഭാഗം ആരോപിച്ചു. 18 വയസ്സാകുന്നതിനു മുൻപേ പെൺകുട്ടിയെ പീഡിപ്പിച്ചതിനാൽ പ്രതിക്കെതിരേ പോക്സോ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. അനധികൃതമായി ഗർഭഛിദ്രത്തിന് ശ്രമിച്ചതിനാൽ 312ാം വകുപ്പും ചുമത്തി.
ജൂൺ 10ന് ആത്മഹത്യാ ശ്രമം നടത്തിയ പെൺകുട്ടി ചികിത്സയിലിരിക്കേ 16നാണ് മരണപ്പെട്ടത്. ബിനോയുമായി പിണങ്ങിയതിനെത്തുടർന്ന് പ്രതിയുടെ സുഹൃത്തുക്കൾ പെൺകുട്ടിയെ സൈബർ അറ്റാക്ക് നടത്തിയതാണ് ആത്മഹത്യക്ക് കാരണമെന്ന് കുടുംബം ആരോപിച്ചിരുന്നു.