തൊടുപുഴ: കട്ടപ്പന ഇരട്ടക്കൊലപാത കേസിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്താൻ വീണ്ടും പരിശോധന. പ്രതി നീതിഷ് മൊഴി തിരുത്തിയതിനെ തുടർന്ന് സാഗര ജംഗ്ഷനിലെ വീടിനോടു ചേർന്നുള്ള തൊഴുത്ത് കുഴിച്ചാണ് പരിശോധന നടത്തുന്നത്.
മോഷ്ണക്കേസ് പ്രതികളെ ചോദ്യം ചെയ്തതിനു പിന്നാലെയാണ് കൊലപാതകത്തിന്‍റെ ചുരുൾ അഴിഞ്ഞത്. കൊല്ലപ്പെട്ട നെല്ലിയാനിക്കൽ എൻ.ജി. വിജയന്‍റെ (65) മൃതദേഹാവശിഷ്ടങ്ങൾ കാഞ്ചിയാർ കക്കാട്ടുകടയിലെ വാടകവീടിന്‍റെ തറ പൊളിച്ചു നടത്തിയ പരിശോധനയിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. വീട്ടിലെ ഒരു മുറിയിൽ അഞ്ചടി താഴ്ചയിൽ കുഴിയെടുത്താണ് മൃതദേഹം മറവു ചെയ്തിരുന്നത്. കേസിലെ മുഖ്യപ്രതിയായ നിതീഷിനെ വാടകവീട്ടിലെത്തിച്ചു നടത്തിയ പരിശോധനയിലാണ് വിജയന്‍റെ മൃതദേഹം കണ്ടെത്തിയത്.
വിജയനെ കൊലപ്പെടുത്തിയ കേസിൽ നീതിഷ് ഒന്നാം പ്രതിയും, വിജയന്‍റെ ഭാര്യ സുമ, മകൻ വിഷ്ണു എന്നിവർ രണ്ടും മൂന്നും പ്രതികളാണ്. മോഷ്ണ ശ്രമത്തിനിടെ പരുക്കേറ്റ വിഷ്ണു കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രി ചികിത്സയിലാണ്.
നിതീഷിന് വിഷ്ണുവിന്‍റെ സഹോദരിയിലുണ്ടായ നവജാത ശിശുവിനെ അഞ്ചുദിവസം പ്രായമുള്ളപ്പോൾ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ കേസിൽ നിതീഷ് ഒന്നാംപ്രതിയും, കൊല്ലപ്പെട്ട വിജയൻ രണ്ടാം പ്രതിയും, വിഷ്ണു മൂന്നാം പ്രതിയുമാണ്. മാനസികനില മോശമായ രീതിയിലുള്ള സുമയും മകളും ഷെൽറ്റർ ഹോമിലാണുള്ളത്. സുമയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.