ചെന്നൈ: തമിഴ്നാട് ദിണ്ഡിഗലിൽ ഗർഭിണിയായ 19കാരിയെ ഭർത്താവ് ഓടുന്ന ബസിൽ നിന്നും തള്ളിയിട്ട് കൊന്നു. ദിണ്ഡിഗല്‍ സ്വദേശിനിയായ വളര്‍മതിയാണ് കൊല്ലപ്പെട്ടത്. അതിദാരുണമായ സംഭവത്തില്‍ വളർമതിയുടെ ഭർത്താവ് പാണ്ഡ്യൻ (24) അറസ്റ്റിലായി.
വിവാഹ സമ്മാനമായി അച്ഛൻ നൽകുന്ന സ്കൂട്ടര്‍ വാങ്ങാനുള്ള യാത്രയ്ക്കിടെയാണ് വളര്‍മതി അതിദാരുണമായി കൊല്ലപ്പെട്ടതെന്നാണ് വിവപം. ഇരുവരും തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ബസിന്‍റെ പുറകുവശത്ത് വാതിലിനോട് ചേർന്നുള്ള സീറ്റിലാണ് ഇരുന്നത്. ബസില്‍ കയറുന്നതിന് മുമ്പെ പാണ്ഡ്യന്‍ മദ്യപിച്ചിരുന്നു.
യാത്രയ്ക്കിടെ നിസാര കാര്യങ്ങൾ പറഞ്ഞ് തർക്കം തുടങ്ങി. തർക്കത്തിനിടെ ഇയാൾ 5മാസം ഗർഭിണിയായ ഭാര്യയെ ബസില്‍നിന്നും തള്ളിയിടുകയായിരുന്നു. നിർഭാഗ്യവശാൽ ബസിന്‍റെ പുറകുവശത്ത് മറ്റ് യാത്രക്കാർ ഇല്ലാതിരുന്നതിനാൽ ആരും സംഭവം അറിഞ്ഞില്ല. പിന്നീട് പാണ്ഡ്യൻ തന്നെ മുന്നിലെത്തി കണ്ടക്ടറെ വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് ചനാർപെട്ടി പൊലീസ് സംഭവസ്ഥലത്ത് എത്തുമ്പോഴേക്കും യുവതി മരിച്ചിരുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് മാറി. 8 മാസം മുന്‍പാണ് ഇരുവരുടേയും വിവാഹം കഴിഞ്ഞത്.