26 people in highest risk nipah category
ഹൈയെസ്റ്റ് റിസ്‌ക് പട്ടികയിൽ 26 പേർ; പ്രതിരോധ മരുന്നുകള്‍ നല്‍കി നിരീക്ഷിക്കും: ആരോഗ്യമന്ത്രി

ഹൈയെസ്റ്റ് റിസ്‌ക് പട്ടികയിൽ 26 പേർ; പ്രതിരോധ മരുന്നുകള്‍ നല്‍കി നിരീക്ഷിക്കും: ആരോഗ്യമന്ത്രി

യുവാവിന്‍റെ സമ്പര്‍ക്കപ്പട്ടികയില്‍ ഉണ്ടായിരുന്ന 13 പേരുടെ സാംപിളുകൾ നിപ നെഗറ്റീവ്
Published on

ന്യൂഡല്‍ഹി: മലപ്പുറത്ത് നിപ സ്ഥിരീകരിച്ച യുവാവിന്‍റെ സമ്പര്‍ക്കപ്പട്ടികയില്‍ ഉണ്ടായിരുന്ന 13 പേരുടെ സാംപിളുകൾ നെഗറ്റീവ് എന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സമ്പര്‍ക്ക പട്ടികയില്‍ 172 പേരാണുള്ളത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച വിദ്യാര്‍ഥിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഹൈ റിസ്‌ക് കാറ്റഗറിയില്‍പ്പെട്ടവരുടെ പരിശോധനാഫലമാണ് നെഗറ്റീവായത്.

നിലവില്‍ ഹൈ റിസ്‌ക് കാറ്റഗറിക്ക് മുകളിലുള്ള ഹൈയെസ്റ്റ് റിസ്‌കില്‍ 26 പേരുണ്ട്. ഇവര്‍ക്ക് പ്രതിരോധമരുന്നുകള്‍ നല്‍കി നല്‍കി നിരീക്ഷിക്കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ച് വരുന്നത്. നിപ ബാധിച്ച് കഴിഞ്ഞാല്‍ 7,8,9 ദിവസങ്ങളിലാണ് തീവ്ര രോഗലക്ഷണങ്ങള്‍ കാണിക്കുന്നത്. ഇന്ന് കൂടുതല്‍ പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയയ്ക്കും. സമ്പര്‍ക്ക പട്ടികയിലുള്ള എല്ലാവരെയും സിസിടിവി ദൃശ്യങ്ങളുടെ അടക്കം സഹായത്തോടെ കണ്ടെത്തും.

നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. നിലവിലെ സാഹചര്യത്തില്‍ രോഗവ്യാപനത്തിനുള്ള സാധ്യത കുറവാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എങ്കിലും ആരോഗ്യവകുപ്പ് ജാഗ്രത തുടരുകയാണ്. മരണപ്പെട്ട 24കാരന്‍റെ യാത്രാ വിവരങ്ങളും സമയവും അടങ്ങിയ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ റൂട്ട് മാപ്പ് പരിശോധിച്ച ശേഷം സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടാന്‍ സാധ്യതയുള്ളവര്‍ കണ്‍ട്രോള്‍ സെല്ലില്‍ അറിയിക്കണമെന്ന് നേരത്തെ അറിയിച്ചിരുന്നു. കണ്‍ട്രോള്‍ സെല്‍: 0483 2732010, 0483 2732060