കോട്ടയം: കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളെജിൽ ആത്മഹത്യ ചെയ്ത വിദ്യാർഥിനി ശ്രദ്ധ സതീഷിന്‍റെ മുറിയിൽ നിന്നു കിട്ടിയ കുറിപ്പ് ശാസ്ത്രീയ പരിശോധനയ്ക്കയക്കാൻ പൊലീസ്.
ആരാണ് കുറിപ്പെഴുതിയത് എന്നടക്കുമുള്ളവയാണ് പരിശോധയ്ക്ക് വിധേയമാക്കുക. അതിനു ശേഷമേ കേസുമായി കുറിപ്പിന് ബന്ധമുണ്ടോ എന്ന് വ്യക്തമാക്കാനാവൂ എന്ന് അന്വേഷണ ചുമതലയുള്ള എസ്‌പി കാർത്തിക് വ്യക്തമാക്കി.
ശ്രദ്ധ എഴുതിയ ആത്മഹത്യക്കുറിപ്പെന്ന തരത്തിൽ പൊലീസ് നേരത്തെ ഒരു കത്ത് പുറത്തു വിട്ടിരുന്നു. എന്നാൽ, ഇത് വ്യാജമാണെന്നാരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു.
'നിന്‍റെ കൈയിൽ നിന്നും വാങ്ങിയ പാന്‍റ് കട്ടിലിൽ വച്ചിട്ടുണ്ട്, ഞാൻ പോവുകയാണ്'- എന്നു മാത്രമാണ് കുറിപ്പിലുണ്ടായിരുന്നത്.
ശ്രദ്ധ 2022 ൽ സ്നാപ് ചാറ്റിൽ അയച്ച മെസെജ് ദുരുപയോഗം ചെയ്തതാണെന്നാണ് കുടുംബം ആരോപിക്കുന്നത്.
അതേസമയം, ശ്രദ്ധ ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപതിയിലേക്ക് കൊണ്ടു പോയ ശേഷം പൊലീസെത്തും മുൻപേ കോളെജ് അധികൃതർ ശ്രദ്ധയുടെ മുറി പരിശോധിച്ചതായുള്ള സംശയം സുഹൃത്തുക്കൾ പ്രകടിപ്പിക്കുന്നുണ്ട്. പ്രതിഷേധത്തിന്‍റെ പേരിൽ വിദ്യാർഥികൾക്കെതിരെ കേസെടുത്തിട്ടില്ലെന്നും എസ്‌പി വ്യക്തമാക്കി.