തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കി. ഞായറാഴ്ച രാത്രി മുഖ്യമന്ത്രി നേരിട്ട് സെക്രട്ടേറിയറ്റിലെത്തി നടത്തിയ ആലോചനകൾക്കൊടുവിലാണ് എഡിജിപിയെ പദവിയിൽ നിന്ന് നീക്കിയത്. പകരം ക്രമസമാധാന ചുമതല ഇന്റലിജൻസ് എഡിജിപി മനോജ് എബ്രഹാമിനാണ് നൽകിയിരിക്കുന്നത്. അജിത് കുമാറിന് നിലവിലുള്ള ബറ്റാലിയൻ എഡിജിപി ചുമതല മാത്രമായിരിക്കും ഇനി ഉണ്ടായിരിക്കുക.
ആർഎസ്എസ് നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന ആരോപണത്തിൽ ഡിജിപി നൽകിയ റിപ്പോർട്ട് കണക്കിലെടുത്താണ് നടപടിയെന്നാണ് പ്രാഥമിക സൂചനകൾ. നിരവധി വിഷയങ്ങളിൽ അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥനാണ് അജിത് കുമാർ.
നിയമസഭാ സമ്മേളനം തിങ്കളാഴ്ച പുനരാരംഭിക്കാനിരിക്കേയാണ് നിർണായകമായ നീക്കം. എഡിജിപിക്കെതിരായ അന്വേഷണ റിപ്പോർട്ട് ശനിയാഴ്ചയാണ് ഡിജിപി ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയത്. ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിൽ എഡിജിപി നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് ഡിജിപി വ്യക്തമാക്കിയിരുന്നു. എഡിജിപിക്കെതിരേ അന്വേഷണത്തിന് ഉത്തരവിട്ട് 32 ദിവസങ്ങൾക്കു ശേഷമാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. സിപിഐയും എഡിജിപിക്കെതിരേ നിലപാട് സ്വീകരിച്ചിരുന്നു. പി.വി. അൻവർ എംഎൽഎ ഉന്നയിച്ച റിദാൻ, മാമി കേസുകളിൽ പൊലീസിന് വീഴ്ചയുണ്ടെന്നും അന്വേഷണ റിപ്പോർട്ടിലുണ്ട്.