അഡ്വാൻസ്‌ഡ് കാർഡിയാക് ഇമേജിങ് കോൺക്ലേവിന് തുടക്കം; 'സ്ട്രക്ച്ചറൽ ഹാർട്ട് ആൻഡ് വാൽവ് സെന്‍ററുമായി കോഴിക്കോട് ആസ്റ്റർ മിംസ്

കോൺക്ലേവിൽ ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള ഹൃദ്രോഗ വിദഗ്ദന്മാരുടെ നേതൃത്വത്തിൽ നൂറോളം ഹൃദ്രോഗ വിദഗ്ധർക്കാണ് പരിശീലനം നൽകുന്നത്
Inauguration Ceremony
Inauguration Ceremony
Updated on

കോഴിക്കോട്: ഹൃദയത്തിൻ്റെ വാൽവുകൾക്കുണ്ടാകുന്ന തകരാറുകൾക്ക് സമഗ്ര ചികിത്സ നൽകുന്ന ഉത്തര കേരളത്തിലെ ആദ്യത്തെ "സ്ട്രക്ച്ചറൽ ഹാർട്ട് ആൻഡ് വാൽവ് സെന്റർ" കോഴിക്കോട് ആസ്റ്റർ മിംസിൽ ആരംഭിച്ചു. ശനി ഞായർ ദിവസങ്ങളിലായി നടക്കുന്ന രാജ്യാന്തര അഡ്വാൻസ്‌ഡ് കാർഡിയാക് ഇമേജിങ് കോൺക്ലേവിന്‍റെ ഉദ്ഘാടന ചടങ്ങിൽ ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സ്ഥാപക ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ ഓൺലൈനിലൂടെയാണ് സ്ട്രക്ച്ചറൽ ഹാർട്ട് ആൻഡ് വാൽവ് സെന്റർ നാടിന് സമർപ്പിച്ചത്. കോൺക്ലേവിൽ ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള ഹൃദ്രോഗ വിദഗ്ദന്മാരുടെ നേതൃത്വത്തിൽ നൂറോളം ഹൃദ്രോഗ വിദഗ്ധർക്കാണ് പരിശീലനം നൽകുന്നത്.

ഹൃദയ സംരക്ഷണത്തിനും, ഹൃദയ വാല്‍വ് തകരാറുകള്‍ക്കും ഏറ്റവും നൂതന ചികിത്സ തന്നെ നൽകുക എന്ന ലക്ഷ്യത്തോടെ വിവിധ വകുപ്പുകളിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനം ഏകോപിപ്പിച്ചാണ് 'സ്ട്രക്ച്ചറൽ ഹാർട്ട് ആൻഡ് വാൽവ് സെന്റർ' സജ്ജമാക്കിയിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട ഹൃദ്രോഗത്തിന്റെ ശാസ്ത്രീയമായ പഠനത്തിലും നിര്‍ണ്ണയത്തിലും ചികിത്സയിലുമാണ് സെന്റർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വാല്‍വ് സംബന്ധ രോഗനിര്‍ണയത്തിലും ചികിത്സയിലും വൈദഗ്ധ്യമുള്ള ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റുകള്‍, കാര്‍ഡിയാക് സര്‍ജന്മാര്‍, കാര്‍ഡിയാക് അനസ്തേഷ്യോളജിസ്റ്റുകള്‍, ഇമേജിങ് സ്പെഷ്യലിസ്റ്റുകൾ ഇന്റൻസിവിസ്റ്റുകൾ എന്നിങ്ങനെ ഉയര്‍ന്ന പരിശീലനം ലഭിച്ചവരാണ് 'സ്ട്രക്ച്ചറൽ ഹാർട്ട് ആൻഡ് വാൽവ് സെന്റർ' ടീമില്‍ ഉള്‍പ്പെടുന്നത്.

വാൽവ് സംബന്ധമായ രോഗങ്ങൾ, ഹൃദയാഘാതത്തെ തുടർന്നുണ്ടാകുന്ന വാൽവ് ചോർച്ച, ഇതുമൂലമുണ്ടാകുന്ന അണുബാധ എന്നിവക്കെല്ലാം എത്രയും വേഗം ചികിത്സ നൽകേണ്ടതുണ്ട്. ഇതിന് പുറമേ വാല്‍വിന്റെ സ്ഥിതി മെച്ചപ്പെടുത്തല്‍, മാറ്റി സ്ഥാപിക്കല്‍ എന്നിവയും, ഹൃദയ വാൽവുകളുടെ ചുരുക്കം, ചോർച്ച എന്നീ പ്രശ്നങ്ങൾക്കും ജന്മനാ സുഷിരങ്ങളോ ദ്വാരങ്ങളോ ഉണ്ടെങ്കിൽ അതിനുമുള്ള ചികിത്സകളും സെന്‍ററിൽ ലഭ്യമാക്കും.

3 ഡി, 4 ഡി ട്രാന്‍സോഫേജല്‍ എക്കോ, കാർഡിയാക് സി.ടി സ്കാൻ, കാർഡിയാക് എം.ആർ.ഐ ഉള്‍പ്പെടെയുള്ള അത്യാധുനിക ഇമേജിംഗ് സൗകര്യങ്ങൾ സെന്ററിലുണ്ടാകും. ചികിത്സ നടപടിക്രമങ്ങള്‍ വിലയിരുത്തുന്നതിനും സൂക്ഷ്മമായി ക്രമീകരിക്കുന്നതിനും ഇവ സഹായിക്കുമെന്നും സങ്കീര്‍ണമായ ചികിത്സ നൽകുന്ന ഹൈബ്രിഡ് കാത്ത് ലാബ് ആവശ്യമെങ്കില്‍ ശസ്ത്രക്രിയാ തീയറ്ററായും പ്രവര്‍ത്തിക്കാനാകുമെന്ന് ആസ്റ്റര്‍ മിംസ് കാര്‍ഡിയോളജി വിഭാഗം തലവൻ ഡോ. ഷഫീഖ് മാട്ടുമ്മൽ പറഞ്ഞു.

ഇതിനോടകം സംസ്ഥാനത്തെ ഹൃദ്രോഗ ചികിത്സാ രംഗത്ത് വലിയ സംഭാവനകൾ നൽകിയിട്ടുള്ള സ്ഥാപനമാണ് കോഴിക്കോട് ആസ്റ്റർ മിംസ്. ഉത്തര കേരളത്തിൽ ആദ്യമായി ശസ്ത്രക്രിയ കൂടാതെ ഹൃദയത്തിൻ്റെ വാൽവ് മാറ്റിവെക്കുന്ന അതിനൂതനമായ ചികിത്സാ രീതിയായ ടാവി (ട്രാൻസ് കത്തീറ്റർ അയോർട്ടിക് വാൽവ് ഇംപ്ലാൻ്റെഷൻ) ആരംഭിച്ചത് മിംസിലായിരുന്നു. ഇതിനോടകം 50 ടാവി ചികിത്സകൾ വിജയകരമായി പൂർത്തിയാക്കി എന്ന മികവും ആസ്റ്റർ മിംസിനുണ്ട്.

യുവജനങ്ങളിൽ കണ്ടുവരുന്ന സ്‌ട്രോക്കിന് (YOUNG STROKE) കാരണമാകുന്ന ഹൃദയത്തിലുണ്ടാകുന്ന സുഷിരത്തിനുള്ള ചികിത്സയും (Patent Foramen Ovale (PFO) Closure) ഇവിടെ ലഭ്യമാണ്. കത്തീറ്റർ വഴി ഡിവൈസ് ക്ലോഷർ ചെയ്ത് പരിഹരിക്കുന്ന ഈ ചികിത്സ വേൾഡ് സ്ട്രോക്ക് ഓർഗനൈസേഷൻ്റെ അംഗീകാരത്തോടെ ചെയ്യുന്ന രാജ്യത്താകെയുള്ള അഞ്ച് സെന്‍ററുകളിലൊന്നാണ് കോഴിക്കോട് ആസ്റ്റർ മിംസ് എന്ന് ആസ്റ്റർ ഇന്ത്യ വൈസ് പ്രസിഡന്റ് ഫർഹാൻ യാസിൻ പറഞ്ഞു.

സമ്മേളനത്തിൽ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഹൃദ്രോഗ വിദഗ്ദന്മാരെ കൂടാതെ കോഴിക്കോട് ആസ്റ്റർ മിംസിലെ കാർഡിയോളജി വിഭാഗം തലവൻ ഡോ ഷഫീഖ് മാട്ടുമ്മൽ, സീനിയർ കൺസൾറ്റന്‍റ് മാരായ ഡോ അനിൽ സലിം, ഡോ സൽമാൻ സലാഹുദ്ദിൻ, ഡോ ബിജോയ് കെ, ഡോ സുധീപ്‌ കോശി കുര്യൻ തുടങ്ങിയവർ പങ്കെടുത്തു.

Trending

No stories found.

Latest News

No stories found.