പിന്തുണയ്ക്ക് നന്ദി; അത് മറ്റൊരാളോടുള്ള വിദ്വേഷ ക്യാംപെയിനാക്കി മാറ്റരുത്: ആസിഫ് അലി
കൊച്ചി: രമേഷ് നാരായണന്‍ വിവാദത്തില്‍ പ്രതികരിച്ച് നടന്‍ ആസിഫ് അലി. തനിക്കുള്ള പിന്തുണയ്ക്ക് നന്ദിയുണ്ടെന്നും എന്നാൽ അത് മറ്റൊരാളോടുള്ള വിദ്വേഷ ക്യാംപെയിനാക്കി മാറ്റരുതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിലെ സിനിമാ പ്രമോഷന്‍ പരിപാടിക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"രമേഷ് നാരായണനെതിരെ വിദ്വേഷ പ്രചാരണം നടക്കുന്നത് തടയാനാണ് താന്‍ പ്രതികരിക്കുന്നത്. സ്റ്റേജിലേക്ക് ആദ്യം വിളിക്കാതിരുന്നു, പിന്നീട് വിളിക്കുന്ന സമയത്ത് പേര് തെറ്റി വിളിച്ചു, മെമന്‍റോ കൊടുക്കുന്ന സമയത്ത് കാലിന് വേദനയുള്ളതിനാല്‍ വേദിയിലേക്ക് കയറാന്‍ കഴിയുന്നില്ല തുടങ്ങിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയ ടെൻഷൻ അദ്ദേഹത്തിനുണ്ടായിരുന്നു. അതിനാല്‍ ആ സമയത്ത് ഏതൊരു വ്യക്തി പ്രതികരിക്കുന്നത് പോലെയാണ് അദ്ദേഹവും പ്രതികരിച്ചത്. സംഭവത്തില്‍ തനിക്ക് ഒരു രീതിയിലുള്ള വിഷമമോ പരിഭവമോ ഇല്ല.'- ആസിഫ് പറഞ്ഞു.
ഈ വിവാദം മറ്റൊരു തലത്തിലേക്ക് പോകേണ്ടതില്ല, മതപരമായ രീതിയില്‍ വരെ വിഷയം ചര്‍ച്ച ചെയ്യപ്പെടുന്നത് തന്‍റെ ശ്രദ്ധയില്‍പ്പെട്ടു, അങ്ങനെയൊരു സംഭവവും അവിടെ നടന്നിട്ടില്ല. രമേശ് നാരായണനും താനും തമ്മില്‍ ഒരു പ്രശ്നവുമില്ല. മനുഷ്യസഹജമായി സംഘാടകര്‍ക്ക് സംഭവിച്ച പിഴവായിരിക്കും. സന്ദര്‍ഭത്തിനനുസരിച്ചുള്ള പെരുമാറ്റമാണ് അദ്ദേഹം നടത്തിയത്. അതിൽ തനിക്കൊരു വിഷമവുമുണ്ടായിട്ടില്ല. എന്തെങ്കിലും പിരിമുറുക്കത്തിന്‍റെ പേരില്‍ ആയിരിക്കാം അദ്ദേഹം അങ്ങനെ പെരുമാറിയിട്ടുണ്ടാവുക. ഇന്നലെ രാവിലെ അദ്ദേഹവുമായി സംസാരിച്ചിരുന്നു. ശബ്ദമിടറിയാണ് അദ്ദേഹം സംസാരിച്ചത്. നേരിട്ട് കാണണമെന്ന് രമേശ് നാരായണന്‍ ആവശ്യപ്പെട്ടു. മുതിര്‍ന്ന കലാകരനായ അദ്ദേഹം തന്നോട് മാപ്പ് പറയേണ്ട അവസ്ഥയില്‍ എത്തിയതില്‍ തനിക്ക് അതിയായ വിഷമമുണ്ടെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു.
അതേസമയം ആസിഫ് അലിയെ അവഹേളിച്ച സംഭവത്തില്‍ ഫെഫ്ക രമേശ് നാരായണനോട് വിശദീകരണം തേടി. രമേശ് നാരായണന് വീഴ്ച സംഭവിച്ചെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ആസിഫ് അലിയോട് ഫെഫ്ക ഖേദം പ്രകടിപ്പിച്ചു.വിഷയത്തില്‍ ആസിഫ് അലിയുമായി സംസാരിച്ചതായി ബി. ഉണ്ണികൃഷ്ണന്‍ അറിയിച്ചു. വിവാദം ഉടന്‍ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.