തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇനി ഒരാഴ്ച കേരളത്തിലുണ്ടാവും. കോട്ടയ്ക്കൽ ആര്യ വൈദ്യശാലയിൽ അദ്ദേഹം ആയുര്‍വേദ ചികിത്സയ്ക്ക് വിധേയനാവുകയാണ്. മാനെജിംഗ് ട്രസ്റ്റി മാധവൻ കുട്ടി വാര്യരുടെ മേൽനോട്ടത്തിലാകും ചികിത്സ.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്ത ശേഷമാവും അദ്ദേഹം കോട്ടയ്ക്കലിലെത്തുക. വയനാട് എംപി അല്ലാതായ സാഹചര്യത്തിൽ സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം വിലയിരുത്താനും ഈ അവസരം രാഹുൽ വിനിയോഗിച്ചേക്കും. സഹോദരി പ്രിയങ്കയും ആയുർവേദ ചികിത്സയ്ക്കായി ഇന്നോ നാളെയോ കോട്ടയ്ക്കലിലെത്തുമെന്നാണ് വിവരം.
നേരത്തെ, എംപി ആയിരിക്കേ വയനാട്ടിൽ ആയുർവേദ ഗവേഷണ സ്ഥാപനം സ്ഥാപിക്കുന്നതിനുള്ള പദ്ധതിനിർദേശം രാഹുൽ ഗാന്ധി കേന്ദ്ര മന്ത്രിക്ക് സമർപ്പിച്ചിരുന്നു. പെരിഫറൽ ആയുർവേദ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെൻട്രൽ കൗൺസിൽ ഫോർ റിസർച് ഇൻ ആയുർവേദിക് സയൻസസ് വയനാട്ടിൽ സ്ഥാപിക്കാനുള്ള വിശദമായ പദ്ധതിനിർദേശം കേന്ദ്ര ആയുഷ് മന്ത്രി സർബാനന്ദ നോവാളിനാണ് സമർപ്പിച്ചത്.സുൽത്താൻ ബത്തേരി എംഎൽ.എ ഐ.സി. ബാലകൃഷ്ണൻ നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ നിർദേശം.