The complainant rejected Jayasurya's argument
ജയസൂര‍്യ

ജയസൂര‍്യയുടെ വാദം തള്ളി പരാതിക്കാരി

പരാതിയിൽ ഉറച്ചു നിൽക്കുന്നുവെന്നും ആരോപണം സത‍്യവും വ‍്യക്തവുമാണെന്നും നടി പ്രതികരിച്ചു
Published on

കൊച്ചി: നടൻ ജയസൂര‍്യയ്‌ക്കെതിരെ ഉന്നയിച്ച ലൈംഗിക ആരോപണത്തിൽ ഉറച്ചു നിൽക്കുന്നതായി പരാതിക്കാരിയായ നടി. തനിക്കെതിരെ ഉയർന്ന ആരോപണം വ‍്യാജമാണെന്നും നിയമപോരാട്ടത്തിന് ഒരുങ്ങുന്നുവെന്നും ജയസൂര‍്യ കഴിഞ്ഞ ദിവസം ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചിരുന്നു.

ഇതിനു പിന്നാലെയാണ് നടി പ്രതികരണവുമായി രംഗത്തെത്തിയത്. തന്‍റെ പരാതിയിൽ ഉറച്ചു നിൽക്കുന്നുവെന്നും ആരോപണം സത‍്യവും വ‍്യക്തവുമാണെന്നും നടി പ്രതികരിച്ചു. വിഷ‍യം സോഷ‍്യൽ മീഡിയയിൽ ചർച്ചയായതിനു ശേഷം പണം വാങ്ങിയിട്ടാണ് ഇങ്ങനെയെല്ലാം പറയുന്നതെന്ന് നടിക്കെതിരെ ആരോപണം ഉയർന്നിരുന്നു. എന്നാൽ സ്വന്തം അഭിമാനം സംരക്ഷിക്കാനാണ് ജയസൂര‍്യയുടെ പേര് പുറത്തുപറഞ്ഞതെന്നും നടി മാധ‍്യമങ്ങളോട് വ‍്യക്തമാക്കി.

സെക്രട്ടേറിയേറ്റിൽ വെച്ച് നടന്ന സിനിമ ചിത്രീകരണത്തിനിടെ ശുചി മുറിയിൽ വച്ച് നടൻ കടന്നുപിടിച്ചു എന്നായിരുന്നു പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ കന്‍റോൺമെന്‍റ് പൊലീസ് നടിയുടെ രഹസ‍്യ മൊഴി രേഖപ്പെടുത്തും. അതോടൊപ്പം സെക്രട്ടറിയേറ്റിൽ പരിശോധന നടത്താനുള്ള അനുമതിയും പൊലീസ് തേടിയിട്ടുണ്ട്.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ നടന്മാർക്കും സംവിധായകർക്കുമെതിരെ നിരവധി ആരോപണങ്ങളാണ് ഉയർന്നത്. അക്കൂട്ടത്തിൽ ശ്രദ്ധേയമായതായിരുന്നു നടൻ ജയസൂര‍്യയ്ക്ക് എതിരെ രണ്ട് നടിമാർ പ്രത‍്യേക അന്വേഷണ സംഘത്തിന് നൽകിയ പരാതി. ഇതിലൊരാളാണ് ഇപ്പോൾ ജയസൂര‍്യയുടെ ഫെയ്സ്ബുക്ക് പോസ്റ്റിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.