സിപിഐ മന്ത്രിമാരെ മാറ്റാൻ ആലോചന

പി. പ്രസാദിനു പകരം പി.എസ്. സുപാൽ മന്ത്രിസഭയിലെത്തിയേക്കും. പി.പി. സുനീർ എംപിയാകുന്ന ഒഴിവിൽ പ്രസാദ് പാർട്ടിയുടെ അസിസ്റ്റന്‍റ് സെക്രട്ടറിയുമായേക്കും.
സിപിഐ മന്ത്രിമാരെ മാറ്റാൻ ആലോചന
‌PS Supal, P Prasad
Updated on

തിരുവനന്തപുരം: കെ. രാധാകൃഷ്ണൻ എംപിയായ പശ്ചാത്തലത്തിൽ കേരള മന്ത്രിസഭയിൽ വരാനിരിക്കുന്ന പുനഃസംഘടന കൂടുതൽ വിപുലമാകാൻ സാധ്യത തെളിയുന്നു. മന്ത്രിസഭയിലെ സിപിഐ പ്രതിനിധികളുടെ കാര്യത്തിൽ മാറ്റം വേണമെന്ന തരത്തിൽ പാർട്ടിക്കുള്ളിൽ ചർച്ച സജീവമെന്ന് സൂചന.

കൃഷി വകുപ്പ് മന്ത്രി പി. പ്രസാദിനെ മാറ്റി, പകരം പി.എസ്. സുപാലിനെ നിയോഗിക്കാനാണ് ആലോചന നടക്കുന്നത്. പ്രസാദിനെ പാർട്ടി അസിസ്റ്റന്‍റെ സെക്രട്ടറിയായി നിയോഗിക്കുമെന്നും വിവരം. പുനലൂരിൽ നിന്നുള്ള നിയമസഭാംഗമാണ് സുപാൽ. ജാതി സന്തുലനവും ജില്ലാ പ്രാതിനിധ്യവും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യം കൂടി ഇതിനു പിന്നിലുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഈഴവ സമുദായാംഗങ്ങളുടെ വോട്ടുകൾ വലിയ തോതിൽ ബിജെപിയിലേക്കു ചോർന്നതായി വിലയിരുത്തലുകൾ വന്നിരുന്നു. എസ്എൻഡിപി യോഗം പരസ്യമായി ബിജെപിയെ പിന്തുണയ്ക്കുന്നില്ല. ബിഡിജെഎസ് എന്നത് ഔപചാരികമായി എസ്എൻഡിപിയുടെ രാഷ്‌ട്രീയ വിഭാഗവുമല്ല. എന്നാൽ, ബിഡിജെഎസിനെ നയിക്കുന്ന തുഷാർ വെള്ളാപ്പള്ളിയാണെന്നത് വിസ്മരിക്കാവുന്ന വസ്തുതയല്ല.

ആലപ്പുഴയിൽ ശോഭ സുരേന്ദ്രന് എസ്എൻഡിപിയുടെ രഹസ്യ പിന്തുണയുണ്ടായിരുന്നതും എന്ന സംശയവും ശക്തമാണ്. ഇങ്ങനെയൊരു പശ്ചാത്തലത്തിൽ കൂടിയാൺ മന്ത്രിസഭാ പുനഃസംഘടന വിപലമാകാനുള്ള സാധ്യത ശക്തമാകുന്നത്.

പി.പി. സുനീർ രാജ്യസഭയിലേക്ക് പോകുന്നതും സിപിഐയെ പല രീതിയിലുള്ള മാറ്റങ്ങൾക്കു നിർബന്ധിതമാക്കുന്നുണ്ട്. സുനീർ നിലവിൽ പാർട്ടി അസിസ്റ്റന്‍റ് സെക്രട്ടറിയാണ്. ഒപ്പം, ഹൗസിങ് ബോർഡ് വൈസ് ചെയർമാനും. രാജ്യസഭയിലേക്കു പോകുന്ന സാഹചര്യത്തിൽ സുനീർ ഈ രണ്ടു പദവികളും ഒഴിയും. അസിസ്റ്റന്‍റ് സെക്രട്ടറി എന്ന നിലയിൽ വിശ്വസ്തനായ ഒരാൾ പാർട്ടിയിൽ അനിവാര്യമാണെന്നതും പ്രസാദിനെ ആ സ്ഥാനത്തേക്കു നിയോഗിക്കാൻ പാർട്ടിയെ പ്രേരിപ്പിച്ചേക്കും.

Trending

No stories found.

Latest News

No stories found.