തെരഞ്ഞെടുപ്പ് തോൽവി: വീഴ്ച പറ്റിയെന്ന് സിപിഎം

എസ്എൻഡിപി, എസ്ഡിപിഐ നിലപാടുകൾ തിരിച്ചടിയായെന്ന് എം.വി. ഗോവിന്ദൻ
തെരഞ്ഞെടുപ്പ് തോൽവി: വീഴ്ച പറ്റിയെന്ന് സിപിഎം
MV Govindanfile
Updated on

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ മനോഭാവം മനസിലാക്കുന്നതിൽ വീഴ്ച പറ്റിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സിപിഎം സെക്രട്ടേറിയറ്റ് - സംസ്ഥാന സമിതി ചർച്ചകൾക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയ തലത്തിൽ ഇടതുപക്ഷം സര്‍ക്കാരുണ്ടാക്കില്ലെന്ന തോന്നലും മുസ്‌ലിം രാഷ്‌ട്രീയം വേണമെന്നു പറയുന്ന ജമാഅത്തെ ഇസ്‌ലാമി അടക്കം യുഡിഎഫിനൊപ്പം മുന്നണി പോലെ ഇടതുപക്ഷത്തിനെതിരേ പ്രവര്‍ത്തിച്ചതും എസ്എൻഡിപി യോഗം അടക്കമുള്ള ജാതി സംഘടനകൾ സംഘപരിവാറിന് കീഴ്‌പ്പെട്ടതും തോൽവിക്ക് കാരണമായെന്ന് അദ്ദേഹം പറഞ്ഞു.

ദേശീയ തലത്തിൽ സിപിഎം സർക്കാർ ഉണ്ടാക്കില്ലെന്നും കോൺഗ്രസാകും സര്‍ക്കാര്‍ ഉണ്ടാക്കുകയെന്നുമുള്ള തോന്നൽ മതന്യൂനപക്ഷങ്ങളിൽ ഉണ്ടായത് നല്ലത് പോലെ ബാധിച്ചു. ജമാഅത്തെ ഇസ്‌ലാമി, എസ്ഡിപിഐ എന്നിവരെല്ലാം മുന്നണി പോലെ പ്രവർത്തിച്ചു. മറ്റ് തെരഞ്ഞെടുപ്പുകളിൽ ഇവരെല്ലാം മത്സരിക്കാറുണ്ട്. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇവര്‍ മത്സരിച്ചില്ല.

മുസ്‌ലിം രാഷ്‌ട്രീയം വേണമെന്നു പറയുന്ന ജമാഅത്തെ ഇസ്‌ലാമി അടക്കം മുന്നണി പോലെ ഇടതുപക്ഷത്തിനെതിരെ പ്രവര്‍ത്തിച്ചു. അത് മതനിരപേക്ഷ കേരളത്തിനെ സംബന്ധിച്ച് ദൂരവ്യാപക പ്രശ്നമാകും. മതനിരപേക്ഷ മനസുള്ള ഭൂരിപക്ഷ ന്യൂനപക്ഷ മതങ്ങളിൽപ്പെട്ടവര്‍ അതിനെ രാഷ്‌ട്രീയമായി അംഗീകരിക്കില്ല.

വിവിധ ജാതീയ സംഘടനകൾ പല കാരണങ്ങൾ കൊണ്ട് വർഗീയ ശക്തികൾക്ക് കീഴ്‌പ്പെട്ടു. എസ്എൻഡിപി യോഗ നേതൃത്വം സംഘപരിവാറിന് വേണ്ടി വോട്ട് മാറ്റി. ക്രൈസ്തവ വിഭാഗത്തിലെ ഒരു വിഭാഗം ഇപ്രാവശ്യം ബിജെപിക്ക് അനുകൂലമായി നിലപാടെടുത്തു. അതിന് ഭീഷണി അടക്കം പല കാരണങ്ങളുണ്ടാകാം. തൃശൂരിൽ കോൺഗ്രസ്‌ വോട്ട് ചോർന്നത് ഇക്കാരണം കൊണ്ടാണ്. ബിജെപിയിലേക്ക് വോട്ട് പോയത് എസ്എൻഡിപി യോഗം പരിശോധിക്കണം.

പെൻഷൻ അടക്കമുള്ളവയിൽ അനുകൂല്യം കൃത്യതയോടെ നൽകാനായില്ല. ആ പ്രശ്നവും വോട്ടിൽ പ്രതിഫലിച്ചു. ജനങ്ങളുടെ മനസ് മനസിലാക്കി പ്രവർത്തനം കാര്യക്ഷമമാക്കും. വ്യക്തികളുടെയും നേതാക്കളുടെയും പ്രവർത്തനങ്ങളടക്കം മാറ്റം വരുത്തും. പിണറായി വിജയനെ ഒറ്റതിരിഞ്ഞ് ആക്രമിച്ച് ഇമേജ് തകർക്കാൻ ശ്രമം ഉണ്ടായിരുന്നു. പിണറായിയേയും കുടുംബത്തെയും ടാർഗറ്റ് ചെയ്തായിരുന്നു ആക്രമണം. അത്തരം പ്രചാരണം ജനങ്ങളെ സ്വാധീനിച്ചു. വലത് മാധ്യമങ്ങൾ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണം നടത്തിയെന്നും അദ്ദേഹം വിമർശിച്ചു.

പാർട്ടിയുടെ ബഹുജന പിന്തുണ ശക്തിപ്പെടുത്താൻ കേരളത്തിലെ എല്ലാ ലോക്കലുകളിലും ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും. ആദ്യഘട്ടത്തിൽ കേന്ദ്ര നേതാക്കൾ പങ്കെടുത്ത് കേരളത്തിലെ 4 കേന്ദ്രങ്ങളിൽ യോഗം നടക്കും. ജൂലൈ രണ്ട്, മൂന്ന്, നാല് തീയതികളിൽ നടക്കുന്ന മേഖലാ യോഗത്തിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടും പങ്കെടുക്കും.

ലോക്കലിൽ അടിസ്ഥാനത്തിൽ മുഴുവൻ ജനങ്ങളെയും പങ്കെടുപ്പിച്ച് ബഹുജന കൂട്ടായ്മ സംഘടിപ്പിക്കും. ഓഗസ്റ്റ് 19നുള്ളിൽ കേരളത്തിലെ എല്ലാ ലോക്കലിലും ഇത്തരം കൂട്ടായ്മ സംഘടിപ്പിക്കും- ഗോവിന്ദൻ പറഞ്ഞു.

Trending

No stories found.

Latest News

No stories found.