അൻവറിന്‍റെ പാർക്കിലെ തടയണ പൊളിക്കും; നടപടി വേഗത്തിലാക്കി സിപിഎം ഭരിക്കുന്ന പഞ്ചായത്ത്

ഒരു മാസത്തിനകം തടയണ പൊളിക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. 8 മാസമായി പഞ്ചായത്ത് ഈ നടപടി വൈകിപ്പിക്കുകയായിരുന്നു
CPM-ruled panchayat speeded up to demolish small check dam in pv anwar park
അൻവറിന്‍റെ പാർക്കിലെ തടയണ പൊളിക്കും; നടപടി വേഗത്തിലാക്കി സിപിഎം ഭരിക്കുന്ന പഞ്ചായത്ത്
Updated on

മലപ്പുറം: കക്കാടംപൊയിലിൽ പി.വി.അൻവറിന്‍റെ ഉടമസ്ഥതയിലുള്ള പി.വി.ആര്‍ നാച്ചുറൽ പാർക്കിലെ തടയണകൾ പൊളിച്ചു നീക്കാനൊരുങ്ങി കൂടരഞ്ഞി പഞ്ചായത്ത്. സിപിഎമ്മിനും മുഖ്യമന്ത്രിക്കുമെതിരെ നിരന്തരമുള്ള തുറന്നു പറച്ചിൽ പോരാട്ടങ്ങൾക്കിടയിലാണ് സിപിഎം ഭരിക്കുന്ന പഞ്ചായത്ത് അടിയന്തര യോഗം വിളിച്ചു ചേർന്ന് തീരുമാനമെടുത്തത്.

കാട്ടരുവിയുടെ ഒഴുക്ക് തടഞ്ഞുള്ള നിർമാണങ്ങൾ പൊളിച്ചു നീക്കാൻ ടെണ്ടർ വിളിക്കാൻ യോഗത്തിൽ തീകുമാനിച്ചു. തടയണ പൊളിക്കാൻ 8 മാസം മുൻപാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഒരു മാസത്തിനകം തടയണ പൊളിക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. എന്നാൽ പഞ്ചായത്ത് നടപടി വൈകിപ്പിക്കുകയായിരുന്നു. അൻവർ സിപിഎമ്മുമായി അകന്നതോടെയാണ് പഞ്ചായത്ത് അതിവേഗം നടപടിയിലേക്ക് കടന്നത്.

അതിനിടെ പി.വി അന്‍വര്‍ എംഎല്‍എക്കെതിരെ ഫോണ്‍ ചോര്‍ത്തിയതിന് പൊലീസ് കേസെടുത്തു. പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തിയതിനും ദൃശ്യമാധ്യമങ്ങളിലൂടെ ഇത് പ്രചരിപ്പിച്ച് കലാപത്തിന് ശ്രമിച്ചെന്നുമാണ് കേസ്. ഭാരതീയ ന്യായ സംഹിതയിലെ 192 വകുപ്പാണ് ചുമത്തിയിരിക്കുന്നത്. പൊതുസുരക്ഷയെ ബാധിക്കത്ത വിധത്തിൽ സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുടെയും മറ്റും ഫോൺ വിവരങ്ങൾ ടെലികമ്മ്യൂണിക്കേഷൻ സംവിധാനത്തിൽ നിയമവിരുദ്ധമായി കടന്നു കയറി ചോർത്തി. അത് ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യമായി വെളിപ്പെടുത്തി പൊതുജനങ്ങൾക്കിടയിൽ പരസ്പരം പകയും ഭീതിയും ഉണ്ടാകുന്നതിനും കലാപം ഉണ്ടാക്കുന്നതിനും വേണ്ടി മാധ്യമങ്ങളെ കണ്ടു –എഫ്ഐആറിൽ പറയുന്നു.

കോട്ടയം നെടുംകുന്നം സ്വദേശി തോമസ് പീലിയാനിക്കല്‍ നല്‍കിയ പരാതിയില്‍ കറുകച്ചാല്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്. നേരത്തെ, തോമസ് കോട്ടയം പൊലീസ് മേധാവിയ്ക്ക് ഇതുസംബന്ധിച്ച് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കറുകച്ചാല്‍ സ്റ്റേഷനിലെത്തി അദ്ദേഹം മൊഴിയും നല്‍കിയിരുന്നു. സ്വകാര്യതയേയും ദേശസുരക്ഷയേയും ബാധിക്കുന്നതാണ് അന്‍വറിന്‍റെ നടപടിയെന്നും പരാതിയില്‍ പറയുന്നു. ഈ പരാതിയിന്മേലാണ് പൊലീസ് കേസെടുത്ത് നടപടികളുമായി മുന്നോട്ട് പോകുന്നത്.

Trending

No stories found.

Latest News

No stories found.