ഡോ. വന്ദന ദാസ്
ഡോ. വന്ദന ദാസ്

ഡോ. വന്ദന ദാസിന്‍റെ കൊലപാതകം: ചൊവ്വാഴ്ച കുറ്റപത്രം സമർപ്പിക്കും

പ്രതിയുടെ കസ്റ്റഡി കാലാവധി അവസാനിക്കാൻ ദിവസങ്ങൾ ശേഷിക്കെയാണ് കുറ്റപത്രം സമർപ്പിക്കുന്നത്
Published on

കൊല്ലം: ഡോ. വന്ദന ദാസിന്‍റെ കൊലപാതകത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് കോടതിയിൽ ചൊവ്വാഴ്ച കുറ്റപത്രം സമർപ്പിക്കും. രണ്ടരമാസത്തെ അന്വേഷണത്തിനു ശേഷമാണ് കൊട്ടാരക്കര മജിസ്ട്രേറ്റ് കേടതിയിൽ കുറ്റപത്രം സമർപ്പിക്കുന്നത്. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വന്ദന ദാസിന്‍റെ മാതാപിതാക്കൾ നൽകിയ ഹർജിയിൽ ഹൈക്കോടതി പതിനെഴാം തീയതി വാദം കേൾക്കും.

സ്ഥിരം മദ്യാപാനിയായ സന്ദീപ് ബോധപൂർവ്വം വന്ദന ദാസിനെ കൊലപ്പെടുത്തിയെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ എന്നാണ് സൂചന. കേസിൽ സാക്ഷിമൊഴികളും ശാസ്ത്രീയ തെളിവുകളും നിർണായകമാണ്. പ്രതിയുടെ കസ്റ്റഡി കാലാവധി അവസാനിക്കാൻ ദിവസങ്ങൾ ശേഷിക്കെയാണ് കുറ്റപത്രം സമർപ്പിക്കുന്നത്.

അതേസമയം സന്ദീപ് സമർപ്പിച്ച ജാമ്യാപേക്ഷ കൊല്ലം പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് കോടതി തള്ളിയിരുന്നു.മേയ് 10നു വെളുപ്പിനു നാലരയോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്‌ക്കെത്തിച്ച സന്ദീപ് ഹൗസ് സര്‍ജനായിരുന്ന വന്ദനയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. പൊലീസുകാർ ഉൾപ്പടെ അഞ്ചോളം പേർക്കും പ്രതിയുടെ ആക്രമണത്തിൽ പരുക്കേറ്റു. കത്രിക ഉപയോഗിച്ചായിരുന്നു പ്രതി ഡോക്റ്ററെയും മറ്റുള്ളവരെയും ആക്രമിച്ചത്. ഒട്ടേറെ തവണ കുത്തേറ്റ ഡോക്റ്റർ വന്ദനയെ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല.