ഹേമ കമ്മറ്റി റിപ്പോര്‍ട്ടിൽ വിശ്വാസമില്ല, ഡബ്ല്യുസിസിക്ക് പിന്നില്‍ ചില പുരുഷന്‍മാര്‍; ഭാഗ്യലക്ഷ്മി

'സ്ത്രീകളുടെ കൂട്ടായ്മയ്ക്ക് പിന്നില്‍ ചില പുരുഷന്‍മാരുണ്ടെന്നും ഫെഫ്ക ഉള്‍പ്പടെയുള്ള സംഘടനയെ തകര്‍ക്കുകയാണ് അവരുടെ ലക്ഷ്യം'
dubbing artist bhagyalakshmi against hema committee report
ഭാഗ്യലക്ഷ്മി
Updated on

കൊച്ചി: ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോര്‍ട്ടിനെതിരെ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ വിശ്വാസമില്ലെന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. 18 പേരുടെ വിവരം ഹേമ കമ്മിറ്റിക്ക് കൈമാറിയെങ്കിലും ആരെയും ഹേമ കമ്മറ്റി വിളിച്ചില്ല. ലൈംഗിക ചൂഷണം ഉണ്ടായോ എന്ന് മാത്രമാണ് ഹേമ കമ്മിറ്റി ചോദിച്ചത്. മറ്റുകാര്യങ്ങള്‍ ചോദിക്കാന്‍ കമ്മിറ്റിക്ക് താത്പര്യമുണ്ടായിരുന്നില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

ചൂഷണത്തെക്കുറിച്ച് അറിഞ്ഞിരുന്നെങ്കില്‍ പൊലീസിനെ അറിയിക്കണമായിരുന്നു. ചലച്ചിത്രമേഖലയിലെ ലഹരിമാഫിയയെ കുറിച്ച് അന്വേഷണം വേണം. സ്ത്രീകള്‍ക്കെതിരെ സ്ത്രീകളുടെ കൂട്ടായ്മ തന്നെ പ്രവര്‍ത്തിക്കുന്നു. സ്ത്രീകളുടെ കൂട്ടായ്മയ്ക്ക് പിന്നില്‍ ചില പുരുഷന്‍മാരുണ്ടെന്നും ഫെഫ്ക ഉള്‍പ്പടെയുള്ള സംഘടനയെ തകര്‍ക്കുകയാണ് അവരുടെ ലക്ഷ്യമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന അന്നുമുതല്‍ സിനിമാ ലോകത്തെ സ്ത്രീകളെ ഒന്നടങ്കം അപമാനിക്കുകയാണ് ഇവിടെ നടക്കുന്നത്. ഇവിടെ വന്നുനില്‍ക്കുമ്പോള്‍ എന്നെയും പീഡിപ്പിക്കപ്പെട്ടവരായിട്ടാണോ മാധ്യമങ്ങള്‍ പുറത്തുകാണിക്കുകയെന്ന ഭയമുണ്ട് പലര്‍ക്കും. നിങ്ങളെയാണ് സിനിമയിലെ സ്ത്രീകള്‍ ഭയപ്പെടുന്നതെന്ന് ഭാഗ്യ ലക്ഷ്മി പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ കഴിഞ്ഞ 31ന് ഫെഫ്കയുടെ കീഴിലുള്ള സംഘടനകളിലെ സ്ത്രീകളുടെ പൊതുയോഗം നടക്കുമ്പോൾ രണ്ട് പെണ്‍കുട്ടികള്‍ മുന്‍വിധിയോടെ എത്തി യോഗത്തില്‍ ബഹളം വെക്കുകയായിരുന്നു. സംഘടനയെ തകര്‍ക്കാന്‍ ഉറപ്പിച്ച മട്ടിലാണ് അവര്‍ പെരുമാറിയത്. ആരോപണം ഉന്നയിച്ചവര്‍ ആരുടെ കൂടെ വന്നു എന്നത് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ സഹിതം പരാതി നൽകുമെന്നും അപ്പോള്‍ വന്നവരുടെ ഉദ്ദേശം വ്യക്തമാകുമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

Trending

No stories found.

Latest News

No stories found.