മാനന്തവാടി: വയനാട്ടിൽ ജനവാസമേഖലയിലിറങ്ങി ഒരാളെ കൊലപ്പെടുത്തിയ ബേപ്പൂർ മഖ്‌ന കർണാടക വനാതിർത്തിയോട് ചേർന്ന് നിലയുറപ്പിച്ചതായി വനംവകുപ്പ്. ചാലിഗദ്ദ പ്രദേശത്ത് നിന്നും ഏകദേശം എട്ട് കിലോമീറ്റർ മാറി മണ്ണുണ്ടി കോളനി പരിസരത്താണ് നിലവിൽ ആന ഉള്ളത്. നാഗർഹോള വന്യജീവി സങ്കേതത്തിലേക്ക് നീങ്ങുന്നതാണ് വിവരം.
ആര്‍ആര്‍ടി വിഭാഗം ആനയെ അകലം ഇട്ട് നിരീക്ഷിക്കുകയാണ്. കുന്നിന്‍റെ മുകളിലുള്ള ആനയെ സുരക്ഷിതമായി ഒരിടത്തേക്ക് ഇറക്കാനാകും ദൗത്യ സംഘം ശ്രമിക്കുക. ഭരത്, വിക്രം എന്നീ കുങ്കിയാനകളെ ബാവലി ഭാഗത്ത് നിന്നും ചേലൂർ ഭാഗത്തേക്ക് മാറ്റുന്നുവെന്നാണ് നിലവിൽ ലഭ്യമാകുന്ന വിവരം. ഇതോടെ, ചേലൂർ ഭാഗത്ത് നാല് കുങ്കികളുണ്ടാവും. ദൗത്യവുമായി വനംവകുപ്പ് മുന്നോട്ട് നീങ്ങുന്നുവെന്ന സൂചനയാണിത്. നിലവിൽ, ആന നിലയുറപ്പിച്ചിട്ടുള്ള കോളനി പ്രദേശത്തേക്ക് കൂടുതൽ വനംവകുപ്പ് ഉദ്യോഗസ്ഥരും എത്തുന്നുണ്ട്. ആന കാടിറങ്ങിയാല്‍ മയക്കുവെടി വയ്ക്കാനാണ് തീരുമാനം. മയക്കുവെടിവെച്ച് പിടികൂടിയാൽ ആനയെ മുത്തങ്ങക്യാമ്പിലേക്ക് മാറ്റും.