എറണാകുളം: എറണാകുളം മഹാരാജാസ് കോളെജിന്‍റെ പേരിൽ വ്യാജ രേഖ ചമച്ചതായി പരാതി. പൂർവ വിദ്യാർഥിയാണ് വ്യാജ രേഖ ചമച്ച് മറ്റൊരു കോളെജിൽ ഗസ്റ്റ് ലക്ചറർ ആയി വ്യാജ രേഖ ചമച്ച് ജോലിക്കെത്തിയതെന്ന് പരാതിയിൽ പറയുന്നു.
കോളെജിന്‍റെ സീലും വൈസ് പ്രിൻസിപ്പലിന്‍റെ ഒപ്പും വ്യാജമായി ഉണ്ടാക്കി, രണ്ട് വര്‍ഷം മഹാരാജാസില്‍ താത്കാലിക അധ്യാപികയായിരുന്നുവെന്നാണ് രേഖ ചമച്ചത്. കാസർഗോഡ് സ്വദേശി കെ. വിദ്യക്കെതിരേയാണ് പരാതി.
ഇതിൽ എസ്എഫ്ഐയുടെ പിന്തുണ ലഭിച്ചെന്നാരോപിച്ച് കെഎസ്‌യു രംഗത്തെത്തി.
അട്ടപ്പാടി ഗവൺമെന്‍റ് കോളെജിലെ അഭിമുഖത്തിന് ഹാജരായപ്പോൾ സർട്ടിഫിക്കറ്റിൽ സംശയം തോന്നിയ കോളെജ് അധികൃതർ മഹാരാജാസുമായി ബന്ധപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തു വരുന്നത്. തുടർന്ന് മഹാരാജാസ് കോളെജ് പൊലീസിൽ പരാതി നൽകുകയായിരുന്നു.