കൊച്ചി: ഫെഫ്ക റൈറ്റേഴ്സ് യൂണിയനില്‍ അധ്യക്ഷ സ്ഥാനത്തേക്ക് എഴുത്തുകാരനും കവിയും നടനുമായ ബാലചന്ദ്രന് ചുള്ളിക്കാടും എഴുത്തുകാരനും സംവിധായകനും നടനും മാധ്യമപ്രവർത്തകനുമായ ജോയ് മാത്യുവും മത്സരിക്കുന്നു.
മലയാള സിനിമയിലെ 100ഓളം എഴുത്തുകാരാണ് വോട്ടർ പട്ടികയിലുള്ളത്. 22നാണ് തെരഞ്ഞെടുപ്പ്. ജിനു എബ്രഹാമിനെ നേരത്തെ എതിരില്ലാതെ ജന. സെക്രട്ടറിയായി തെരഞ്ഞെടുത്തിരുന്നു.
സാധാരണ പ്രസിഡന്റ്, ജന. സെക്രട്ടറി സ്ഥാനങ്ങളിലേക്ക് നാമനിര്‍ദേശമായിരുന്നു പതിവ്. അതാണ് ഇത്തവണ തെറ്റിയത്. അധ്യക്ഷ സ്ഥാനത്തേക്കു മത്സരിക്കാന്‍ കേരളത്തിന്റെ സാഹിത്യ- സാംസ്കാരിക ലോകത്തെ രണ്ടു പ്രമുഖർ തന്നെ ഈ തെരഞ്ഞെടുപ്പ് ശ്രദ്ധയാകർഷിക്കുകയാണ്.
ഒരുകാലത്ത് ഇരുവരും തീവ്ര ഇടതുപക്ഷ സഹയാത്രികരായിരുന്നു. ബാലചന്ദ്രന് ചുള്ളിക്കാട് ഇപ്പോൾ സിപിഎം സഹയാത്രികനും ജോയ് മാത്യു കടുത്ത സിപിഎം വിമർശകനുമാണ്. അതുകൊണ്ടു തന്നെ മത്സരത്തിന് രാഷ്ട്രീയ നിറവും കൈവന്നിരിക്കുകയാണ്.
എം.ടി. വാസുദേവന്‍ നായര്‍ അടക്കം അംഗമായ സംഘടനയാണ് ഫെഫ്ക റൈറ്റേഴ്സ് യൂണിയന്. നിലവില്‍ എസ്.എന്‍. സ്വാമിയാണ് അധ്യക്ഷന്‍. അദ്ദേഹം സംഘടനാ നേതൃത്വത്തിൽ നിന്നു മാറുകയാണെന്ന് അറിയിച്ചിരുന്നു.
സിനിമയിലെ സാങ്കേതിക വിദഗ്ധരുടെ സംഘടനയായ ഫെഫ്കക്ക് കീഴില്‍ റൈറ്റേഴ്സ് യൂണിയന് ഉണ്ടായപ്പോള്‍ ആദ്യ ജനറല്‍ സെക്രട്ടറി സംവിധായകൻ ബി. ഉണ്ണികൃഷ്ണനായിരുന്നു. അദ്ദേഹത്തിനു ശേഷം എ.കെ. സാജനായിരുന്നു ജനറല്‍ സെക്രട്ടറി.