തൃശൂർ: 52 ദിവസത്തെ ട്രോളിങ് നിരോധനം കണക്കിലെടുത്ത് എല്ലാ സുരക്ഷാ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മത്സ്യത്തൊഴിലാളികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി സജി ചെറിയാൻ. എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ മേയ് 15 മുതൽ പ്രവർത്തനം ആരംഭിച്ചു.
കടലിൽ രക്ഷാപ്രവർത്തനങ്ങൾക്കും പട്രോളിങ്ങിനുമായി ഒമ്പത് തീരദേശ ജില്ലകളിലായി 20 സ്വകാര്യ ബോട്ടുകളും അഞ്ച് ഫൈബർ ബോട്ടുകളും വാടകയ്ക്കെടുത്തു. വിഴിഞ്ഞം, വൈപ്പിൻ, ബേപ്പൂർ എന്നീ ഫിഷറീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് മൂന്ന് മറൈൻ ആംബുലൻസുകളുമുണ്ട്. ട്രോളിങ് നിരോധന കാലയളവിൽ തൊഴിൽ നഷ്ടപ്പെടുന്ന യന്ത്രവത്കൃത മത്സ്യബന്ധനയാനങ്ങളിലെ മത്സ്യത്തൊഴിലാളികൾക്കും തൊഴിലാളികൾക്കും പീലിങ് തൊഴിലാളികൾക്കും സൗജന്യ റേഷൻ ലഭ്യമാക്കും. സമ്പാദ്യ സമാശ്വാസ പദ്ധതി തുക ഗഡുക്കളായി അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
ഗോവയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വാട്ടർ സ്പോർട്സിൽ പരിശീലനം പൂർത്തിയാക്കിയ 83 മത്സ്യത്തൊഴിലാളി യുവാക്കളെ കടൽ സുരക്ഷാ സേനാംഗങ്ങളായി എല്ലാ ഹാർബറുകളിലും രക്ഷാപ്രവർത്തനങ്ങൾക്ക് വേണ്ടി നിയോഗിച്ചു. ഫിഷറീസ് വകുപ്പ് മറൈൻ എൻഫോഴ്സ്മെന്റ്, കോസ്റ്റൽ പൊലീസ് എന്നിവ ഏകോപനത്തോടെ പ്രവർത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. അടിയന്തര സാഹചര്യത്തിൽ രക്ഷാപ്രവർത്തനം നടത്താൻ നാവികസേനയോടും തീര സംരക്ഷണ സേനയോടും സജ്ജരാകാൻ നിർദേശിച്ചു.
മറൈൻ എൻഫോഴ്സ്മെന്റിന്റെ പ്രവർത്തനങ്ങൾക്ക് ട്രോൾ ബാൻ കാലയവിൽ കൂടുതൽ പൊലീസുകാരുടെ സേവനം ആവശ്യമായി വന്നാൽ ജില്ലാ ഫിഷറീസ് ഓഫീസർമാർ ആവശ്യപ്പെടുന്ന മുറയ്ക്ക് അനുവദിക്കാൻ ജില്ലാ പൊലീസ് മേധാവികൾക്ക് നിർദ്ദേശം നൽകി. ട്രോളിങ് നിരോധനം ലംഘിക്കുന്ന ട്രോൾ ബോട്ടുകൾക്കെതിരേ കർശന നിയമനടപടികൾ സ്വീകരിക്കും. ട്രോൾ ബാൻ കാലയളവിൽ ഇൻബോർഡ് വള്ളങ്ങൾക്കൊപ്പം ഒരു കാരിയർ വള്ളം മാത്രമേ അനുവദിക്കൂ എന്നും ഇത് ലംഘിക്കുന്നവർക്കെതിരെ മറൈൻ എൻഫോഴ്സ്മെന്റ് ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.