#എം.ബി. സന്തോഷ്
തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും ജനകീയനായ നേതാവ് വി.എസ്. അച്യുതാനന്ദന് നൂറ്റാണ്ടിന്റെ പ്രായം. ശയ്യാവലംബിയായ അദ്ദേഹത്തിന് നൂറാം പിറന്നാൾ പ്രമാണിച്ച് ഇന്ന് ആഘോഷമൊന്നുമില്ല. പിഎംജിയിൽ ലോ കോളെജിനടുത്ത് മകൻ വി.എ. അരുൺകുമാറിന്റെ വസതിയിൽ കഴിയുന്ന വി.എസിന് സന്ദർശകരെയും അനുവദിച്ചിട്ടില്ല. ദ്രാവക ഭക്ഷണമാണ് ഡോക്റ്റർമാരുടെ നിർദേശപ്രകാരം നൽകുന്നത് എന്നതിനാൽ ഇന്ന് പായസം കൊടുക്കാനാവും. മുമ്പും, പായസത്തിനപ്പുറം വി.എസ് പിറന്നാൾ ആഘോഷിക്കാറില്ലായിരുന്നു.
കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായി 17ാം വയസിൽ പൊതുപ്രവർത്തനം ആരംഭിച്ച"വി.എസ്', ആ രണ്ടക്ഷരത്തിലേക്ക് ഒരു കാലഘട്ടത്തെ തന്നെ ചുരുക്കി. സിപിഐ ദേശീയ കൗൺസിലിൽ നിന്ന് ഇറങ്ങിപ്പോയി സിപിഎം രൂപീകരിച്ച 32 പേരിൽ ജീവിച്ചിരിപ്പുള്ള രണ്ടുപേരിൽ ഒരാൾ.
തികച്ചും യാദൃച്ഛികമായെങ്കിലും ഇത്തവണ സാർഥകമായി അദ്ദേഹത്തിന് ഒരു പിറന്നാൾ സമ്മാനം ലഭിച്ചു: വി.എസ് മന്ത്രിസഭ 2007ൽ തുടങ്ങിയ മൂന്നാർ കൈയേറ്റം ഒഴിപ്പിക്കലിന്റെ തുടർച്ചയ്ക്ക് ഇന്നലെ തുടക്കമായി!
"പോരാട്ടം' എന്നതിന് മലയാളത്തിന്റെ ഏറ്റവും വിപുലമായ അർഥമാണ് വി.എസ്. പുന്നപ്ര- വയലാർ സമരം മുതൽ സിപിഐ ദേശീയ കൗൺസിലിൽ നിന്നുള്ള ഇറങ്ങിപ്പോക്ക്, സിപിഎമ്മിലെ ഉൾപാർട്ടി സമരങ്ങൾ, പരിസ്ഥിതി പോരാട്ടം, സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങൾക്കെതിരേയുള്ള നിലപാട്, മുല്ലപ്പെരിയാർ പ്രശ്നത്തിലെ ശക്തമായ നിലപാട്, പാമോയിൽ, ബ്രഹ്മപുരം, ഇടമലയാർ തുടങ്ങി ഏറ്റെടുത്ത അഴിമതി വിരുദ്ധ പോരാട്ടങ്ങൾ... വി.എസിന്റെ സമാനതകളില്ലാത്ത ഈ ഇടപെടലുകൾ "പോരാട്ട'മായി കാണുന്നതിനാലാണ് അനുയായികൾ "കണ്ണേ കരളേ' എന്ന് ചങ്കുപൊട്ടി മുദ്രാവാക്യം വിളിക്കുന്നത്.
"പൊതുപ്രവർത്തനം ആരംഭിച്ച കാലത്ത് സ്വപ്നം കണ്ട കാര്യങ്ങളിൽ പലതും ഇനിയും യാഥാർഥ്യമായില്ലല്ലോ?' എന്ന ചോദ്യത്തിനുത്തരമായി "മെട്രൊ വാർത്ത'യുടെ മൂന്നു കൊല്ലം മുമ്പുള്ള ഓണപ്പതിപ്പിനുള്ള അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കിയതിങ്ങനെ: "സ്വപ്നം കാണുന്നതല്ല യാഥാർഥ്യം എന്നത് കമ്മ്യൂണിസ്റ്റുകാർക്ക് അറിയാം. ആഗ്രഹിച്ച പലതും നേടിയെടുക്കാൻ എത്ര വലിയ പോരാട്ടങ്ങളാണ് നടത്തിയത്... അതിൽ ചിലതിലൊക്കെ പങ്കാളികളായി. മറ്റു ചിലതിന്റെ മുന്നണിയിലുണ്ടായി. ഒരു കാര്യം ഉറപ്പുപറയാൻ കഴിയും - കേരളത്തെ ഇന്നത്തെ കേരളമാക്കിയത് അത്തരം പോരാട്ടങ്ങളാണ്. ഇനിയും ഏറെ മുന്നോട്ടുപോകേണ്ടതുണ്ട്.'
പതിത ജനവിഭാഗങ്ങൾ ഇപ്പോഴും പ്രതീക്ഷയോടെ വി.എസിനെ കാണാനുള്ള കാരണവും അദ്ദേഹത്തിന്റെ ഇത്തരം നിലപാടുകളാണ്.