തിരുവനന്തപുരം: മൂന്നാം വട്ടവും കേരളത്തിൽ സിപിഎം അധികാരത്തിൽ വന്നാൽ പാർട്ടി നശിക്കുമെന്ന് കവിയും കേരളസാഹിത്യ അക്കാദമി പ്രസിഡന്‍റുമായ കെ. സച്ചിദാനന്ദൻ. തുടർച്ചയായി 2 തവണ അധികാരത്തിലേറുമ്പോൾ പാർട്ടിക്ക് ധാർഷ്ട്യമേറും. മൂന്നാം തവണകൂടി അധികാരത്തലേറിയാലത് നാശത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
പാർട്ടിയെ നാശത്തിലേക്ക് നയിക്കാതിരിക്കാൻ മൂന്നാം തവണയും അധികാരത്തിൽ വരാതിരിക്കാൻ സഖാക്കൾ പ്രാർഥിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുഎപിഎ ചുമത്തൽ, മാവോയിസ്റ്റ് വേട്ട ഉൾപ്പെടെയുള്ള ഇടതു സർക്കാരിന്‍റെ പൊലീസ് നയത്തോട് വിയോജിപ്പുണ്ട്. ഗ്രോ വാസുവിനെതിരായ നിലപാട് ഒരു കമ്മ്യൂണിസ്റ്റ് സർക്കാർ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണ്. പൊലീസുകാരിലെ ആർഎസ്എസ് വിഭാഗക്കാരാണ് ഇതിനു പിന്നിലെന്നാണ് പാർട്ടിയുടെ വാദം. അത് എന്തായാലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സാഹിത്യ അക്കാദമി പുറത്തിറക്കിയ പുസ്തകത്തിൽ സർക്കാരിന്‍റെ ലോഗോ വരാൻ പബ്ലിഷിങ് വിഭാഗത്തിലെ ഒരാളുടെ താൽപര്യമാണ് കാരണം, ഭരണപരമായ കാര്യങ്ങൾ സെക്രട്ടറിയുടെ ഉത്തരവാദിത്വമാണ്. എന്നാൽ സെക്രട്ടറി പോലും ഇക്കാര്യം അറിഞ്ഞിട്ടില്ല, സംഭവിച്ച കാര്യത്തിൽ എനിക്ക് യോജിപ്പില്ല, കോപ്പികൾ പ്രിന്‍റ് ചെയ്തുപോയതിനാൽ പുസ്തകം പിൻവലിക്കാനുമാകില്ലെന്നും അദ്ദേഹം പ്രതികരിച്ചു.