യുവാക്കൾക്ക് തൊഴിൽ അവസരങ്ങൾ വർധിപ്പിക്കും

വികസനത്തിന് സഹായിക്കുന്ന നിരവധി നിർദേശങ്ങളാണ് ബജറ്റിലുള്ളത്
യുവാക്കൾക്ക് തൊഴിൽ അവസരങ്ങൾ വർധിപ്പിക്കും
കെ. സുരേന്ദ്രൻ, ബിജെപി സംസ്ഥാന പ്രസിഡന്‍റ്
Updated on

#കെ. സുരേന്ദ്രൻ, ബിജെപി സംസ്ഥാന പ്രസിഡന്‍റ്

കേന്ദ്ര ധന മന്ത്രി നിർമല സീതാരാമൻ പാർലമെന്‍റിൽ അവതരിപ്പിച്ച മൂന്നാം മോദി സർക്കാരിന്‍റെ ആദ്യ ബജറ്റ് വികസിത ഭാരതത്തിലേക്കുള്ള ചുവടുവയ്പാണ്. തൊഴിലില്ലായ്മ പൂർണമായും അവസാനിപ്പിക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സഹായകരമായ ബജറ്റാണിത്. അടിസ്ഥാന വികസന മേഖലയിലും ഉത്പാദന മേഖലയിലും മുന്നേറ്റത്തിന് വേഗത കൂട്ടും.

സ്ത്രീകൾ, പട്ടികജാതിക്കാർ, പട്ടികവർഗക്കാർ തുടങ്ങിയ ദുർബല വിഭാഗങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കാൻ കേന്ദ്രധനമന്ത്രിക്ക് സാധിച്ചു. 4.1 കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും പുതുതായി ജോലിയിൽ പ്രവേശിക്കുന്നവർക്ക് ഒരു മാസത്തെ അധിക ശമ്പളം ലഭ്യമാക്കുകയും ചെയ്യുന്ന നടപടികൾ യുവാക്കളുടെ പ്രതീക്ഷ വാനോളം ഉയർത്തുമെന്നുറപ്പാണ്. മുദ്ര ലോൺ തുക 10 ലക്ഷം രൂപയിൽ നിന്നും 20 ലക്ഷമാക്കിയ ഉയർത്തുന്നത് സംരഭകത്വം വർധിപ്പിക്കുകയും യുവാക്കൾക്ക് മികച്ച അവസരമൊരുക്കുകയും ചെയ്യും.

വികസനത്തിന് സഹായിക്കുന്ന നിരവധി നിർദേശങ്ങളാണ് ബജറ്റിലുള്ളത്. നഗരങ്ങളിൽ ഒരു കോടി പുതിയ വീടുകൾ നിർമിക്കുന്നത് തൊഴിൽ- നിർമാണ മേഖലകൾക്കും കരുത്തുപകരും. ഉത്പാദനം വർധിപ്പിക്കുന്നതിന് ആവശ്യമുള്ള ക്രിയാത്മകമായ നിർദേശങ്ങളുണ്ട്. കാർഷിക മേഖലയ്ക്ക് 1.52 ലക്ഷം കോടി രൂപ അനുവദിച്ചു. സമുദ്രോത്പന്നങ്ങളുടെ കയറ്റുമതി വർധിപ്പിക്കാൻ നികുതി ഇളവ് നൽകും.

എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന ബജറ്റാണിത്. മധ്യവർഗത്തിന് കൂടുതൽ പ്രോത്സാഹനം നൽകുന്ന തരത്തിലുള്ള നികുതി പരിഷ്കരണങ്ങൾ കൊണ്ടുവരാൻ കേന്ദ്രസർക്കാരിന് കഴിഞ്ഞു. ബജറ്റിനെപ്പറ്റി പൂർണമായും പഠിക്കുന്നതിന് മുന്നേ സംസ്ഥാന ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റ് കേരള വിരുദ്ധമാണെന്ന് വിമർശനം നടത്തുന്നത് ശരിയല്ല. ബജറ്റിലെ ഒരു കടലാസും കാണുന്നതിനു മുമ്പാണ് ധനകാര്യ മന്ത്രി പ്രതികരണം നടത്തിയത്.

കേരളത്തിന് കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ നീക്കിയിരിപ്പ് ഈ ബജറ്റിലുണ്ട്. കഴിഞ്ഞ 10 വർഷമായി ഒരു ബജറ്റിലും എംയിസ് പോലെയുള്ള പദ്ധതികൾ പ്രഖ്യാപിക്കാറില്ല. അതൊക്കെ പിന്നീടാണ് പ്രഖ്യാപിക്കാറുള്ളത്. കേരളത്തിൽ എംയിസ് വരുമെന്നുറപ്പാണ്. എന്നാൽ മുൻവിധിയോടു കൂടിയുള്ള വിമർശനമാണ് കേരള ധനകാര്യ മന്ത്രി ഉന്നയിക്കുന്നത്. കേരളത്തിലെ ഓരോ കേന്ദ്ര പദ്ധതിക്കും എന്തൊക്കെ ലഭിച്ചു എന്ന് വ്യക്തമാകാൻ ഇരിക്കുന്നതേയുള്ളൂ. 54,000 കോടി രൂപ കേരളത്തിന് കിട്ടാനുണ്ടെന്ന് പറഞ്ഞ ധനമന്ത്രിയിൽ നിന്നും ഇതൊക്കെയേ മലയാളികൾ പ്രതീക്ഷിക്കുന്നുള്ളൂ.

Trending

No stories found.

Latest News

No stories found.