കാസർഗോഡ്: കാഞ്ഞങ്ങാട് വീട്ടിൽ ഉറങ്ങിക്കിടന്ന പത്ത് വയസുകാരിയെ എടുത്തുകൊണ്ടുപോയി ലൈംഗിക അതിക്രമം നടത്തിയ കേസിലെ പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ്. കുടക് സ്വദേശിയാണ് പ്രതിയെന്ന് പൊലീസ് വെളിപ്പെടുത്തി. പ്രതിയുടെ സിസിടിവി ദൃശ്യം ശ്രദ്ധയിൽപെട്ട ബന്ധുവാണ് വിവരം പൊലീസിനെ അറിയിച്ചത്.
ഇയാൾ നേരത്തേയും പോക്സോ കേസിൽ പ്രതിയാണ്. ഇയാളെ പിടികൂടാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. കേസിൽ പൊലീസ് ആദ്യം കസ്റ്റഡിയിലെടുത്തയാൾ പ്രതിയല്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു.
പുലർച്ചെ മുത്തച്ഛൻ പശുവിനെ കറക്കാനായി പോയ സമയത്താണ് വീടിനുള്ളിൽ ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടു പോയത്. തുടർന്നു നടത്തിയ തെരച്ചിലിൽ വീടിന് അധികം അകലെയല്ലാതെ കുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഈ സമയത്ത് കുട്ടിയുടെ കാതിലുണ്ടായിരുന്ന സ്വർണ കമ്മൽ മോഷണം പോയിരുന്നു. മോഷണത്തിനായാവാം കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നായിരുന്നു ആദ്യ നിഗമനം. തുടർന്ന നടത്തിയ മെഡിക്കൽ പരിശോധനയിലാണ് കുട്ടി ലൈംഗിക പീഡനത്തിനിരയായതായി കണ്ടെത്തിയത്.