''ഒരു മതത്തിൽ ജനിച്ചു എന്നതുകൊണ്ട് അതേ മതത്തിൽ ഒരാളെ തളച്ചിടാനാവില്ല'', ഹൈക്കോടതി

തങ്ങൾ മതം മാറിയിട്ടും സ്കൂൾ സർട്ടിഫിക്കറ്റിലെ മതം മാറ്റാൻ സാധിക്കുന്നില്ലെന്നു കാട്ടിയാണ് എറണാകുളം സ്വദേശികളായ ഇരട്ട സഹോദരന്മാർ ഹൈക്കോടതിയെ സമീപിച്ചത്
kerala high court about religion based judgement
kerala High Court
Updated on

കൊച്ചി: ഒരു മതത്തിൽ ജനിച്ചു എന്നതുകൊണ്ട് ആ വ്യക്തിയെ അതേ മതത്തിൽ തളച്ചിടാൻ കഴിയില്ലെന്ന് ഹൈക്കോടതി. ഏതു മതത്തിൽ വിശ്വസിക്കാനും വ്യക്തികൾക്ക് ഭരണഘടനയുടെ 25(1) അനുച്ഛേദ പ്രകാരം സ്വാതന്ത്ര്യമുണ്ടെന്നും അതിനെ ഒരു സാങ്കേതിക തടസങ്ങളും കാട്ടി തടയാനാവില്ലെന്നും കോടതി വ്യക്തമാക്കി.

തങ്ങൾ മതം മാറിയിട്ടും സ്കൂൾ സർട്ടിഫിക്കറ്റിലെ മതം മാറ്റാൻ സാധിക്കുന്നില്ലെന്നു കാട്ടിയാണ് എറണാകുളം സ്വദേശികളായ ഇരട്ട സഹോദരന്മാർ ഹൈക്കോടതിയെ സമീപിച്ചത്. ഇരുവരും ഹിന്ദു മതത്തിൽ ജനിച്ചവരും ഇതേ മതത്തിൽ വിശ്വസിച്ച് പിന്തുടർന്ന് പോന്നിരുന്നവരുമാണ്. 2017 ൽ ഇവർ ക്രൈസ്തവ മതം സ്വീകരിക്കുകയായിരുന്നു. തുടർന്ന് സ്കൂൾ സർട്ടിഫിക്കറ്റിൽ പേരും മതവും മാറ്റണമെന്നാവശ്യപ്പെട്ട് അപേക്ഷ നൽകി. എന്നാൽ പേരുമാറ്റുകയും മതം മാറ്റി രേഖപ്പെടുത്താൻ വകുപ്പില്ലെന്ന് അധികൃതർ അറിയിക്കുകയുമായിരുന്നു. തുടർന്നാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്.

സ്കൂൾ സർട്ടിഫിക്കറ്റിലെ മതം മാറ്റാൻ ആവശ്യമായ ചട്ടങ്ങൾ നിലവിലില്ലെങ്കിലും ഒരു മതത്തിൽ ജനിച്ചു എന്നതിന്‍റെ പേരിൽ അതേ മതത്തിൽ തന്നെ അവരെ തളച്ചിടാൻ അത് കാരണമല്ലെന്നും കോടതി ഉത്തരവിൽ പറയുന്നു. ഏത് മതം സ്വീകരിക്കാനുമുള്ള ഭരണഘടനാ പരമായ സ്വാതന്ത്ര്യം ഉപയോഗിച്ച് ഒരു വ്യക്തി മറ്റൊരു മതം സ്വീകരിച്ചാൽ രേഖകളിലും അതേ മാറ്റം വരുത്താവുന്നതാണെന്നും അത്തരം മാറ്റങ്ങൾ നിരസിക്കുന്നത് അപേക്ഷകരുടെ ഭാവിയെ തന്നെ ബാധിക്കുമെന്നും കോടതി വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.