ജിബി സദാശിവൻ
കൊച്ചി: മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ശേഷം കെപിസിസി അധ്യക്ഷ സ്ഥാനം രാജിവയ്ക്കാൻ സന്നദ്ധത അറിയിച്ച കെ. സുധാകരന്, സംസ്ഥാനത്തെ കോൺഗ്രസ് നേതൃനിര ഒന്നടങ്കം പിന്തുണ പ്രഖ്യാപിക്കുകയാണു ചെയ്തത്. ഇതു പക്ഷേ സുധാകരനോടുള്ള സ്നേഹം കൊണ്ടല്ലെന്നു മാത്രം.
സുധാകരൻ സ്ഥാനമൊഴിഞ്ഞാൽ കോൺഗ്രസിൽ പുതിയ പ്രതിസന്ധിയുണ്ടാകുമെന്നു ഗ്രൂപ്പ് നേതൃത്വങ്ങൾ ഭയക്കുന്നു. മാസങ്ങൾക്കു മുൻപു സുധാകരനെ നീക്കണമെന്ന ആവശ്യവുമായി ഗ്രൂപ്പ് നേതൃത്വം എഐസിസി നേതൃത്വത്തെ സമീപിച്ചിരുന്നു. എന്നാൽ സുധാകരൻ മാറിയാൽ പകരം കെ. മുരളീധരനാകും എത്തുക എന്ന് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കിയതോടെ ഗ്രൂപ്പ് നേതൃത്വങ്ങൾ ആവശ്യത്തിൽ നിന്ന് പിന്മാറുകയയായിരുന്നു. മുരളീധരൻ അധ്യക്ഷ സ്ഥാനത്തു വരുന്നതിനെതിരേ ഗ്രൂപ്പ് ഭേദമെന്യേ നേതാക്കൾ ഒറ്റക്കെട്ടാണ്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഇത്തരമൊരു നീക്കത്തിനെതിരാണ്.
പ്രത്യേകിച്ച് സ്ഥാനമൊന്നുമില്ലെങ്കിലും മുരളിക്ക് ലഭിക്കുന്ന വാർത്ത പ്രാധാന്യത്തെയും സ്വീകാര്യതയെയും കുറിച്ച് നേതാക്കൾക്ക് നല്ല ബോധ്യമുണ്ട്. മാത്രമല്ല മുരളീധരൻ അല്ലാതെ മറ്റാരെങ്കിലും വന്നാലും അത് സതീശൻ, കെ.സി. വേണുഗോപാൽ പക്ഷത്ത് നിൽക്കുന്ന യുവനേതാക്കളിൽ ആരെങ്കിലുമാകുമോ എന്നും ഗ്രൂപ്പുകൾ ഭയക്കുന്നു. അത്തരമൊരു സാഹചര്യത്തേക്കാൾ തത്കാലം നല്ലത് സുധാകരൻ തന്നെയാണെന്ന് ഇവർ വിലയിരുത്തുന്നു.
സുധാകരനെ അറസ്റ്റ് ചെയ്തതോടെ സിപിഎമ്മും സർക്കാരും ആദ്യഘട്ട വിജയം നേടിയിട്ടുണ്ട്. മോൻസൻ മാവുങ്കലുമായുള്ള ബന്ധം തള്ളിപ്പറയാൻ സുധാകരന് കഴിയില്ല. പല തവണ സുധാകരൻ ഇയാളുടെ വീട്ടിൽ വന്നതായി തെളിവുകളുണ്ട്. സുധാകരൻ ചുമതല ഏറ്റെടുത്തപ്പോൾ കെപിസിസി ആസ്ഥാനത്തെത്തിയാണ് മോൻസൻ ഷാളണിയിച്ച് അഭിനന്ദിച്ചത്.
ഇരുവരും തമ്മിലുള്ള അടുപ്പത്തെ കുറിച്ച് പീഡനത്തിനിരയായ പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. ഈ മൊഴിയാണ് പാർട്ടി പത്രവും സിപിഎം സംസ്ഥാന സെക്രട്ടറിയും പോക്സോ കേസുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നത്. ഇത്തരം പ്രചരണങ്ങൾ കോൺഗ്രസ് ദേശഈ്യ നേതൃത്വത്തെ എങ്ങനെ സ്വാധീനിക്കും എന്നുള്ളതും നിർണായകമാകാം.