കൊച്ചി: സംസ്‌ഥാനത്തെ വിവിധ സർക്കാർ നഴ്സിങ് കോളെജുകളിൽ അധ്യാപക ക്ഷാമം രൂക്ഷം. 10:1 അനുപാതത്തിൽ അധ്യാപകർ വേണമെന്ന ഇന്ത്യൻ നഴ്സിങ് കൗൺസിൽ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയാണ് സംസ്‌ഥാനത്തെ നഴ്സിങ് കോളേജുകൾ പ്രവർത്തിക്കുന്നത്. തിരുവനന്തപുരം നഴ്സിങ് കോളെജിൽ 864 വിദ്യാർഥികൾക്ക് 87 അധ്യാപകരാണ് ഉണ്ടാകേണ്ടത്. എന്നാൽ ഇവിടെയുള്ളത് 35 അധ്യാപകർ മാത്രം. കൊല്ലത്ത് പതിനൊന്നും പത്തനംതിട്ടയിൽ പത്തും അധ്യാപകരുടെ കുറവാണുള്ളത്. എറണാകുളത്ത് 433 വിദ്യാർഥികൾക്ക് 44 അധ്യാപകർ വേണമെന്നിരിക്കെ നിലവിലുള്ളത് 31 അധ്യാപകർ മാത്രം. കാസർഗോഡ് പത്ത് അധ്യാപകരുടെ കുറവാണുള്ളത്.
ഇത്രയധികം അധ്യാപകരുടെ കുറവുണ്ടായിരിക്കെയാണ് കോഴിക്കോട്, തൃശൂർ, എറണാകുളം, ആലപ്പുഴ, കോട്ടയം എന്നീ സർക്കാർ നഴ്സിങ് കോളെജുകളിലെ പത്തോളം അധ്യാപകരെ കാസർഗോഡ്, വയനാട്, ഇടുക്കി, പാലക്കാട്, പത്തനംതിട്ട നഴ്സിങ് കോളേജുകളിലേക്ക് താത്കാലികമായി മാറ്റിയ ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത്. അധ്യാപകരുടെ എണ്ണം കുറവുള്ളതായി ആരോഗ്യ സർവകലാശാലയും കണ്ടെത്തിയിട്ടുണ്ട്. പിഎസ്സി റാങ്ക് ലിസ്റ്റ് നിലവിലുണ്ടെങ്കിലും നിയമനം നടക്കുന്നില്ലെന്ന് വിദ്യാർഥികൾ ആരോപിക്കുന്നു. സ്‌ഥിര നിയമനങ്ങൾ നടത്തി ആവശ്യമായ അധ്യാപകരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് അടുത്ത ആഴ്ച എല്ലാ കോളെജുകളിലും പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കേരള ബിഎസ്സി നഴ്സിങ് സ്റ്റുഡന്‍റ്സ് അസോസിയേഷൻ സംസ്‌ഥാന പ്രസിഡന്‍റ് മിൽച്ച ജോസഫ്, സെക്രട്ടറി എ. ഫാത്തിമ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.