![Kochi Metro](http://media.assettype.com/metrovaartha%2F2023-09%2Fa9a7b106-9008-4156-89e4-ed7bb555b75d%2Fmetro.jpg?w=480&auto=format%2Ccompress&fit=max)
11.17 കിലോമീറ്ററിനുള്ളിൽ 11 സ്റ്റേഷനുകൾ
സ്ഥലം ഏറ്റെടുപ്പ് 95% പൂർത്തിയായി
സംസ്ഥാന സർക്കാർ വക 555.18 കോടി രൂപ
കേന്ദ്ര സർക്കാർ വ 338.75 കോടി രൂപ
1016 കോടി രൂപ വായ്പ
പാലം നിർമാണത്തിന് 20 മാസം
സിഗ്നലിങ് ജോലികൾക്ക് 4 മാസം
നിർമാണ സമയത്ത് റോഡിൽ 8 മീറ്റർ ഒഴിച്ചിടും
പൂർത്തിയാകുമ്പോൾ ടിക്കറ്റിങ് പൂർണമായും ഡിജിറ്റൽ
പാർക്കിങ്ങിനും വ്യാപാരത്തിനും സ്ഥലം കുറയും
കൊച്ചി: കൊച്ചി മെട്രോയുടെ രണ്ടാംഘട്ട നിർമാണം (കാക്കനാട് – ഇൻഫോപാർക്ക് റൂട്ട്) ആരംഭിക്കാനുള്ള നടപടികൾക്ക് തുടക്കമായി. Phase 2 – പിങ്ക് ലൈൻ എന്നു പേരിട്ടിരിക്കുന്ന രണ്ടാം ഘട്ടത്തിന്‍റെ നിർമാണം 20 മാസം കൊണ്ട് പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.
സിഗ്നൽ സംവിധാനങ്ങൾ അടക്കമുള്ള സാങ്കേതിക ജോലികൾക്കായി നാലു മാസം ആവശ്യമായി വരും. 2025 നവംബർ മാസത്തോടെ കാക്കനാട് – ഇൻഫോപാർക്ക് റൂട്ടിൽ മെട്രോ സർവീസ് ആരംഭിക്കാൻ കഴിയുമെന്നാണ് കെഎംആർഎൽ പ്രതീക്ഷിക്കുന്നത്. നിർമാണത്തിനായി ടെൻഡറും ക്ഷണിച്ചു കഴിഞ്ഞു.
സംസ്ഥാന സർക്കാർ 555.18 കോടി രൂപയും കേന്ദ്രം 338.75 കോടി രൂപയും കൊച്ചി മെട്രോ രണ്ടാംഘട്ട പദ്ധതിക്കായി നൽകും. ഇതിനുപുറമെ ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്‍റ് 1016 കോടി രൂപ വായ്പയായും അനുവദിക്കുന്നുണ്ട്. ഇതിനായി ബാങ്ക് അധികൃതർ പരിശോധന നടത്താൻ അടുത്ത ആഴ്ച കൊച്ചിയിലെത്തും. 20 മാസംകൊണ്ട് പാലം നിർമാണത്തിന് സമാന്തരമായി ഇലക്ട്രിക് ജോലികൾ പൂർത്തിയാക്കാനും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ലക്ഷ്യമിടുന്നുണ്ട്.
നിർമാണ കരാർ നവംബറിൽ നൽകുമെന്നാണ് കെഎംആർഎൽ എംഡി ലോക്‌നാഥ് ബെഹ്റ അറിയിച്ചിട്ടുള്ളത്. ഒരേസമയം പലസ്ഥലത്ത് നിർമാണം നടത്തും. ഇതിനായി റോഡിന്‍റെ നടുഭാഗത്ത് എട്ട് മീറ്ററോളം സ്ഥലം ആവശ്യമാണ്. നിർമാണം ആരംഭിക്കുന്ന ഘട്ടത്തിൽ റോഡിൽ എട്ടു മീറ്റർ മീഡിയനാണ് ആവശ്യമായി വരുന്നത്. സുഗമമായ ഗതാഗതത്തിനായി ഇരുവശത്തും 5.5 മീറ്റർ ക്യാരേജ് വേ ഉറപ്പുവരുത്തും.
രണ്ടാംഘട്ടം നിർമാണം പൂർത്തിയായാൽ മെട്രോ ടിക്കറ്റ് പൂർണമായും ഡിജിറ്റലാക്കാനാണ് ഉദ്ദേശിക്കുന്നത്. എന്നാൽ, കൊമേഴ്സ്യൽ സ്പേസും പാർക്കിങ് സ്ഥലവും ഒന്നാംഘട്ടത്തിലേതിലും കുറവായിരിക്കും.
ആദ്യഘട്ടത്തിൽ ഉൾപ്പെടുന്ന തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷൻ ഡിസംബറിൽ പ്രവർത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊച്ചി മെട്രോയുടെ രണ്ടാംഘട്ടത്തിൽ നിലവിൽ 11.17 കിലോമീറ്ററിനുള്ളിൽ 11 സ്റ്റേഷനുകളാണുള്ളത്. ഇതിന്‍റെ സ്ഥലമേറ്റെടുപ്പ് നടപടികൾ 95 ശതമാനം പൂർത്തിയായിട്ടുണ്ട്.