ആത്മഹത്യ ചെയ്ത കർഷകനെയെങ്കിലും വെറുതേ വിടണം: കൃഷ്ണപ്രസാദ്

''ജയസൂര്യ അത് പറഞ്ഞപ്പോൾ എന്നെ തേജോവധം ചെയ്യാൻ ശ്രമിച്ചു''
Krishnaprasad
Krishnaprasad
Updated on

ചങ്ങനാശേരി: കുട്ടനാട്ടിലെ തകഴിയിൽ നെൽ കർഷകൻ കെ.ജി. പ്രസാദ് ആത്മഹത്യ ചെയ്ത സംഭവത്തിൽ വളരെ വേദനയുണ്ടെന്ന് നടനും കർഷകനുമായ കൃഷ്ണപ്രസാദ്. കൃഷിക്കാരന് കൊടുക്കാനുള്ളത് കൊടുക്കേണ്ട സാമാന്യ മര്യാദ സർക്കാർ കാണിക്കണം. ഇവിടുത്തെ കൃഷിമന്ത്രി എവിടെയാണ്. എല്ലാം ധൂ‍ർത്തിന്‍റെ വകഭേദമാണ്. പാവം പിടിച്ച കൃഷിക്കാരനെ ഇല്ലാതാക്കി അരി ലോബിയെ സംരക്ഷിക്കുന്ന അവസ്ഥ സർക്കാരുണ്ടാക്കരുതേ എന്നാണ് തനിക്ക് പറയാനുള്ളതെന്നും അദ്ദേഹം പ്രതികരിച്ചു.

കൃഷി വകുപ്പും സർക്കാരുമല്ലേ ഞങ്ങൾക്ക് കാര്യങ്ങൾ ചെയ്തുതരേണ്ടത്. പ്രതിവർഷം 4,000 കോടി രൂപ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥരുള്ള വകുപ്പ് 2,000 കോടി രൂപയ്ക്ക് താഴെ നെല്ലെടുക്കുന്നു. അതിന്‍റെ തുകയുടെ നാലിൽ മൂന്നും തരുന്നത് കേന്ദ്ര സർക്കാരാണ്. കേന്ദ്ര ഫണ്ട് കർഷകന്‍റെ അക്കൗണ്ടിലേക്ക് നേരിട്ട് നൽകാൻ സംസ്ഥാനസ‍ർക്കാർ തയ്യാറല്ല. അത് ഇവർ വക മാറ്റിയശേഷം പിആർഎസ് ലോൺ എടുത്തോളണം എന്നാണ് പറയുന്നത്. സ‍ർക്കാരിന് ബാങ്കിങ് കൺസോർഷ്യവുമായുള്ള എഗ്രിമെന്‍റ് എന്താണെന്ന് തങ്ങൾക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

നടൻ ജയസൂര്യ മന്ത്രിയുടെ പരിപാടിയിൽവച്ച് ഒരു കാര്യം അവതരിപ്പിച്ചു. അത് തന്നിലേക്ക് എത്തിച്ച് എന്നെ തേജോവധം ചെയ്യാൻ ശ്രമിച്ചു. മരിച്ചുപോയ സഹോദരൻ പ്രസാദിനെ എങ്കിലും വെറുതേവിടണം. അയാളുടെ രാഷ്‌ട്രീയം പറഞ്ഞ് തോജോവധം ചെയ്യരുത്. ഇതുപോലൊന്ന് ഇനി സംഭവിക്കരുതേ എന്ന പ്രാർഥനയേ ഉള്ളൂ. ഇത്തരത്തിലൊരു മാനസികാവസ്ഥയിലേക്ക് എത്തരുതേ എന്നാണ് കർഷകരോട് പറയാനുള്ളത്. എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടെങ്കിൽ മറ്റു കർഷകരുമായി സംസാരിച്ച് പരിഹാരം കാണണം- കൃഷ്ണപ്രസാദ് ആവശ്യപ്പെട്ടു.

മുൻ വർഷങ്ങളിൽ ഇത്തരമൊരു പ്രതിസന്ധി ഉണ്ടായിട്ടില്ല. ബാങ്കിങ് കൺസോ‍ർഷ്യത്തെ മാറ്റി ഫെബ്രുവരി- മാർച്ച് മാസത്തിലെടുത്ത നെല്ലിന്‍റെ തുക കേരള ബാങ്കിനെക്കൊണ്ട് എടുപ്പിക്കാൻ ശ്രമിച്ചു. എന്നാൽ മാർച്ച് കഴിഞ്ഞതോടെ കേരള ബാങ്ക് പിന്നോട്ടു മാറി. ഇതോടെ പഴയ ബാങ്കിങ് കൺസോർഷ്യത്തിലുള്ള ബാങ്കുകളെ വീണ്ടും സമീപിച്ചപ്പോൾ അവർ വൈകിപ്പിച്ചു. ഇതെല്ലാം കൂടി വന്നതോടെ കൃഷിക്കാരന് പണം കിട്ടാൻ ഏഴുമാസത്തോളം വൈകി. ഫെബ്രുവരിയിൽ കൃഷി ചെയ്തവ‍ർക്കും പണം കിട്ടാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Trending

No stories found.

Latest News

No stories found.