കേരളത്തിലെ 20 നഗരങ്ങളിൽ മാലിന്യക്കൂനകള്‍ നീക്കി ഭൂമി വീണ്ടെടുക്കും

മാലിന്യമുക്തമാകുന്ന നഗരങ്ങൾ, വീണ്ടെടുക്കുന്ന ഭൂമി; കേരളം പുതിയ പ്രഭാതത്തിലേക്ക്
Zero waste, symbolic image
Zero waste, symbolic imageImage by pch.vector on Freepik
Updated on

തിരുവനന്തപുരം: സംസ്ഥാനത്തെ നഗരപ്രദേശങ്ങളില്‍ കാലങ്ങളായി കെട്ടിക്കിടക്കുന്ന മാലിന്യം നീക്കം ചെയ്ത് ആ സ്ഥലം വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്ന പ്രവര്‍ത്തനവുമായി ലോക ബാങ്ക് സഹായത്തോടെയുള്ള കേരള ഖരമാലിന്യ പരിപാലന പദ്ധതി (കെഎസ്ഡബ്ല്യുഎംപി). സ്ഥിരമായി മാലിന്യം തള്ളുന്ന സ്ഥലം വീണ്ടെടുത്ത് നഗരസഭയ്ക്ക് പ്രയോജനപ്പെടുത്താവുന്നതാക്കി മാറ്റുന്നതാണ് തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ കീഴിലുള്ള കെഎസ്ഡബ്ല്യുഎംപിയുടെ ഈ പദ്ധതി. സംസ്ഥാനത്താകെ 20 നഗരങ്ങളിലാണ് പദ്ധതി നടപ്പാക്കുക.

ആദ്യഘട്ടത്തില്‍ 12 നഗരസഭകളിലും രണ്ടാംഘട്ടത്തില്‍ എട്ട് നഗരസഭകളിലുമായാണ് പദ്ധതി നടപ്പാക്കുക. പദ്ധതിക്ക് ആകെ പ്രതീക്ഷിക്കുന്ന ചെലവ് 100 കോടി രൂപയാണ്. രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന ഡമ്പ് സൈറ്റ് റമഡിയേഷനിലൂടെ 60 ഏക്കര്‍ സ്ഥലമാണ് വീണ്ടെടുക്കാനാകുക. കൊട്ടാരക്കര, കായംകുളം, കൂത്താട്ടുകുളം, കോതമംഗലം, മൂവാറ്റുപുഴ, വടക്കന്‍ പറവൂര്‍, കളമശേരി, വടകര, കല്‍പ്പറ്റ, ഇരിട്ടി, കൂത്തുപറമ്പ്, കാസര്‍ഗോഡ് എന്നീ 12 നഗരങ്ങളാണ് ആദ്യഘട്ടത്തില്‍ പദ്ധതിയിലേക്ക് തെരഞ്ഞെടുത്തിട്ടുള്ളത്. രണ്ടാം ഘട്ടത്തില്‍ മാവേലിക്കര, കോട്ടയം, ചാലക്കുടി, കുന്നംകുളം, വടക്കാഞ്ചേരി, പാലക്കാട്, മലപ്പുറം, മഞ്ചേരി നഗരസഭകളില്‍ പദ്ധതി നടപ്പാക്കും. 20 നഗരങ്ങളിലെ അശാസ്ത്രീയ മാലിന്യക്കൂനകളിലായി 4.30 ലക്ഷം ടണ്‍ മാലിന്യമാണുള്ളത്.

മാലിന്യം യന്ത്രസഹായത്തോടെ നീക്കം ചെയ്ത് അതതു സ്ഥലത്തു വച്ചു തന്നെ ജൈവ, അജൈവ മാലിന്യങ്ങളായി വേര്‍തിരിക്കുകയും അവ വിവിധ ആവശ്യങ്ങള്‍ക്കായി നല്‍കുകയും ചെയ്യുന്ന ഡമ്പ് സൈറ്റ് റമഡിയേഷന്‍ ബയോ മൈനിങ് പ്രക്രിയയാണ് പദ്ധതിക്കായി പ്രയോജനപ്പെടുത്തുന്നത്. വേര്‍തിരിച്ച ജൈവമാലിന്യങ്ങള്‍ കാര്‍ഷിക ആവശ്യങ്ങള്‍ക്കും വളമായും നല്‍കുകയും പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങള്‍ പുനഃചംക്രമണ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുകയും ചെയ്യും. ഈ പ്രക്രികയകളെല്ലാം മാലിന്യം നീക്കം ചെയ്യുന്ന സ്ഥലത്തു തന്നെ നടക്കും. ബയോ മൈനിങ്ങിനുള്ള ഏജന്‍സികള്‍ക്കായി ഇ-ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചു.

സ്ഥിരമായി മാലിന്യം വലിച്ചെറിയുന്നതിലൂടെ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായി മാറിയ ഭൂമി ശാസ്ത്രീയമായ ബയോമൈനിങ് പ്രക്രിയയിലൂടെ വീണ്ടെടുക്കുകയാണ് ഡമ്പ് സൈറ്റ് റമഡിയേഷനിലൂടെ ഉദ്ദേശിക്കുന്നതെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും ബയോമൈനിങ് പ്രവര്‍ത്തനങ്ങള്‍ നടക്കുക. മാലിന്യക്കൂനകളില്ലാത്ത കേരളം സാധ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനു ജന പങ്കാളിത്തം അനിവാര്യമാണ്. തിരികെ ലഭിക്കുന്ന സ്ഥലങ്ങള്‍ ഖരമാലിന്യ പരിപാലനത്തിനുള്ള ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനോ പാര്‍ക്കുകള്‍ നിര്‍മ്മിക്കുന്നതിനോ ഉപയോഗിക്കാമെന്നും മന്ത്രി അറിയിച്ചു.

മാലിന്യ നിര്‍മാര്‍ജനത്തില്‍ നൂതനവും സുസ്ഥിരവുമായ മാതൃകയാണ് ബയോമൈനിങ് പ്രവര്‍ത്തനത്തിലൂടെ സംസ്ഥാനത്ത് സാധ്യമാകുന്നതെന്ന് കെഎസ്ഡബ്ല്യുഎംപി പ്രൊജക്റ്റ് ഡയറക്റ്റര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. തിരുവനന്തപുരം കോര്‍പ്പറേഷനിലെ എരുമക്കുഴി, കൊല്ലം കോര്‍പ്പറേഷനിലെ കുരീപ്പുഴ തുടങ്ങിയവ ഈ മാതൃകയില്‍ മാലിന്യം നീക്കം ചെയ്ത് ഭൂമി വീണ്ടെടുത്ത് ജനോപകാരപ്രദമായ പദ്ധതികള്‍ ആവിഷ്കരിച്ചിരുന്നു.

Trending

No stories found.

Latest News

No stories found.