പത്തനംതിട്ട: ശബരിമല തിരക്കിന്‍റെ പശ്ചാത്തലത്തില്‍ സ്‌പോട്ട് ബുക്കിങ് കുറയ്ക്കാന്‍ നിർദേശം നൽകുമെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍. ഭക്തര്‍ സ്വയം നിയന്ത്രിക്കണമെന്നും ഭക്തര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ദേവസ്വം മന്ത്രി ശബരിമല അവലോകനയോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേകം ക്യൂ ഒരുക്കാനും തീരുമാനിച്ചു. വെര്‍ച്വല്‍ ക്യൂവിൽ 90,000 പേർ എന്നത് 80,000 ആയി കുറച്ചിട്ടുണ്ട്. ഇരുമുടിക്കെട്ടില്ലാത്തവരും കൂടുതലായി എത്തുന്നതും തിരക്ക് വർധിപ്പിക്കാന്‍ കാരണമായിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥരെല്ലാം തന്നെ അവിടെയുണ്ട്. പമ്പയിലും നിലയ്ക്കലും സന്നിധാനത്തും എല്ലാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ആവശ്യത്തിലധികം വാഹനങ്ങള്‍ എത്തിച്ചിട്ടുണ്ട്. കുടിവെള്ളം ലഭിക്കാത്ത സാഹചര്യം ഉണ്ടായിരുന്നു. അത് പരിഹരിക്കുന്നതിനാവശ്യാമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ആളുകള്‍ കൂടന്നത് അനുസരിച്ച് ചില പ്രശ്‌നങ്ങള്‍ ഉണ്ട്. ഭക്തർ സ്വയം നിയന്ത്രിച്ചാൽ തന്നെ തിരക്ക് കുറയുമെന്നും ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ അറിയിച്ചു.
അതേസമയം, ശബരിമലയിലേക്ക് എത്തുന്ന ഭക്തർ ദർശനം നടത്താൻ കഴിയാതെ പന്തളത്തുനിന്നു മടങ്ങുന്നു. 8, പത്തു മണിക്കൂർ കാത്തുനിന്നിട്ടും ദർശനം നടത്താൻ സാധിക്കാതെ വന്നതോടെയാണ് പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിലെത്തി നെയ്യഭിഷേകം നടത്തി മാലയൂരി ഭക്തർ മടങ്ങുന്നത്. കർണാടക, തമിഴ്നാട് എന്നിവടങ്ങളിൽ നിന്നുള്ള തീർഥാടകരാണ് കൂടുതലായും മടങ്ങുന്നത്. അപ്പാച്ചിമോട് എത്തിക്കഴിഞ്ഞാൽ പിന്നെ മുന്നോട്ടു പോകാൻ സാധിക്കാത്ത അവസ്ഥായാണ് നിലവിൽ.