MM Mani - File Image
MM Mani - File Image

സ്ത്രീവിരുദ്ധ പരാമര്‍ശം; എംഎം മണിക്കെതിരെ ഡിജിപിക്ക് പരാതി

എംഎം മണിയുടെ പരാമർശം എംഎൽഎ എന്ന പദവി ദുരുപയോ​ഗം ചെയ്യലാണ്.
Published on

തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ എംഎം മണി എംഎല്‍എക്കെതിരെ ഡിജിപിക്ക് പരാതി. ഫെഡറേഷൻ ഓഫ് എംപ്ലോയീസ് ആന്‍റ് ടീച്ചേഴ്സ് ഓർ​ഗനൈസേഷനാണ് (ഫെറ്റോ) പരാതി നൽകിയത്.

സർക്കാർ ജീവനക്കാരേയും കുടുംബാംഗങ്ങളെയും അപമാനിച്ചെന്നാണ് പരാതിയിൽ പറയുന്നത്. എംഎം മണിയുടെ പരാമർശം എംഎൽഎ എന്ന പദവി ദുരുപയോ​ഗം ചെയ്യലാണ്. ഇതിനെതിരെ ശക്തമായ നടപടി വേണമെന്നും പരാതിയിൽ പറയുന്നു.

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്‌ഥർക്കെതിരെയാണ് സ്ത്രീ വിരുദ്ധതവും പ്രകോപനപരവുമായ പരാമർശങ്ങളുമായി എം എം മണി രം​ഗത്തെത്തിയത്. മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അമിത പിഴ ഈടാക്കുന്നു എന്ന് ആരോപിച്ച് ഉടുമ്പന്‍ചോലയില്‍ നടത്തിയ മാര്‍ച്ചില്‍ സംസാരിക്കവെയാണ് എംഎം മണി സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത്.

'രാഷ്ട്രീയം ഉള്ളിലുണ്ടെന്ന് കരുതി ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് നിന്‍റെയൊക്കെ രാഷ്ട്രീയം എടുത്താല്‍ ഞങ്ങളും രാഷ്ട്രീയം എടുക്കും. പിന്നെ നീയൊന്നും ഇവിടെ ജീവിച്ചിരിക്കില്ല. എന്തെങ്കിലും കേസെടുക്കുക, എന്നിട്ട് പിണറായി വിജയന്‍റെ പേര് പറയുക. സര്‍ക്കാരിന് മുതലുണ്ടാക്കാനാണെന്ന് പറയുക. സര്‍ക്കാർ നിന്നോടൊക്കെ കൊള്ളയടിക്കാന്‍ പറഞ്ഞോ...? നിന്‍റെയൊക്കെ അമ്മയെയും പെങ്ങന്‍മാരെയും കൂട്ടിക്കൊടുക്കാന്‍ പറഞ്ഞോ...? സര്‍ക്കാരിന് ന്യായമായ നികുതി കൊടുക്കണം. നികുതി പിരിക്കാന്‍ സംവിധാനങ്ങള്‍ ഉണ്ട്'- മണി പറഞ്ഞു. ഈ പരാമർശങ്ങൾക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.