കേരളത്തിൽ കാലവർഷം കനക്കാൻ വൈകും

ഇടുക്കിയിലും കോഴിക്കോട്ടും മാത്രമാണ് ഇതുവരെ അൽപ്പമെങ്കിലും മഴ ശക്തമായത്. ഇനി അടുത്ത ആഴ്ചയ്ക്കു ശേഷം കാര്യമായ മഴ പ്രതീക്ഷിച്ചാൽ മതി.
Monsoon will be late to gain strength in Kerala
കേരളത്തിൽ കാലവർഷം കനക്കാൻ വൈകും
Updated on

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമാകാതെ കാലവർഷം. വെള്ളിയാഴ്ച ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ വിവിധയിടങ്ങളില്‍ സാധാരണ മഴ മാത്രമാണ് ലഭിച്ചത്.

വേനൽമഴ തമിർത്ത് പെയ്ത ബുധനാഴ്ചയ്ക്കു ശേഷം കേരളത്തിൽ കാലവർഷമെത്തിയതോടെ ഇടുക്കിയിലും കോഴിക്കോട്ടും മാത്രമാണ് ഇതുവരെ അൽപ്പമെങ്കിലും മഴ ശക്തമായത്. ഇനി അടുത്ത ആഴ്ചയ്ക്കു ശേഷം കാര്യമായ മഴ പ്രതീക്ഷിച്ചാൽ മതിയെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ നിഗമനം. ചൊവ്വാഴ്ച വരെ തെക്കന്‍ കേരളത്തില്‍ പൊതുവേ മഴ കുറവായിരിക്കുമെന്നാണ് വിലയിരുത്തല്‍.

ശനിയാഴ്ച എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെലോ അലർട്ടാണ്. തെക്കുകിഴക്കന്‍ അറബിക്കടലില്‍ കേരള തീരത്തിനു സമീപം ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. കേരള തീരത്ത് ശക്തമായ പടിഞ്ഞാറന്‍ കാറ്റും നിലനില്‍ക്കുന്നു. ജൂൺ പാതിയോടെ മഴ വീണ്ടും സജീവമാകാനാണ് സാധ്യതയെന്ന് വിദഗ്ധര്‍ പറയുന്നു.

കാറ്റിന്‍റെ വേഗം മണിക്കൂറില്‍ 55 കിലോമീറ്റർ വരെയാകാന്‍ സാധ്യതയുള്ളതിനാല്‍ തെക്കന്‍ കേരള തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിനു പോകാന്‍ പാടില്ലെന്നു മുന്നറിയിപ്പുണ്ട്. കര്‍ണാടക തീരത്ത് തടസമില്ല.

കാലാവസ്ഥാ വകുപ്പിന്‍റെ കണക്ക് പ്രകാരം ഇത്തവണത്തെ വേനൽ മഴ ഏറ്റവും കൂടുതൽ ലഭിച്ചത് ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയിലാണ്, 1124 മില്ലീ മീറ്റർ മഴയാണ് ഇവിടെ പെയ്തത്. പിന്നാലെ മാവേലിക്കരയാണ്, 1107 മില്ലീ മീറ്ററാണ് ഇവിടെ ലഭിച്ചത്. കൊല്ലം ചവറയിലാണ് ഏറ്റവും കുറവ് മഴ പെയ്തത്. 733 മില്ലീ മീറ്റർ മാത്രമായിരുന്നു ചവറയിലെ മഴ. ബുധനാഴ്ച വരെ സംസ്ഥാനത്ത് പെയ്ത മഴയാണ് വേനൽ മഴയുടെ കണക്കിൽ വരുന്നത്.

Trending

No stories found.

Latest News

No stories found.