'അധികാരമെന്നാൽ ആധിപത്യമോ സർവാധിപത്യമോ ആയി മാറി'; മുഖ്യമന്ത്രിയെ വേദിയിലിരുത്തി എംടിയുടെ രാഷ്ട്രീയ വിമർശനം

''കാലം സമൂഹത്തെ എത്തിക്കുന്ന ചില അവസ്ഥകൾ ചില നിമത്തങ്ങളിലാണ് ചിലർ അധികാരത്തിലെത്തുന്നത്''
'അധികാരമെന്നാൽ ആധിപത്യമോ സർവാധിപത്യമോ ആയി മാറി';  മുഖ്യമന്ത്രിയെ വേദിയിലിരുത്തി എംടിയുടെ രാഷ്ട്രീയ വിമർശനം
Updated on

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി രൂക്ഷമായ രാഷ്ട്രീയ വിമർ‌ശനവുമായി സാഹിത്യകാരൻ എം.ടി. വാസുദേവൻ നായർ. അധികാരമെന്നാൽ ജനസേവനത്തിന് കിട്ടുന്ന മെച്ചപ്പെട്ട ഒരവസരമാണെന്ന സിദ്ധാന്തത്തെ പണ്ടെന്നോ നമ്മൾ കുഴിവെട്ടി മൂടിയെന്ന് എംടി തുറന്നടിച്ചു. രാഷ്ട്രീയത്തിലെ മൂല്യച്ചുതിയെ പറ്റി കേള്‍ക്കാന്‍ തുടങ്ങിയിട്ട് വളരെ കാലമായി. എന്തുകൊണ്ട് എന്ന സംവാദങ്ങള്‍ക്ക് പലപ്പോഴും അര്‍ഹിക്കുന്ന വ്യക്തികളുടെ അഭാവമെന്ന ഒഴുക്കൻ മറുപടിപടികൊണ്ട് തൃപ്തിപ്പെടുത്തേണ്ടി വരുന്നെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദയിലായിരുന്നു എം.ടിയുടെ വിമര്‍ശനം.

''അധികാരമെന്നവെന്നാൽ ആധിപത്യത്തിനുള്ള തുറന്ന അവസരമാണ്. ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ലക്ഷ്യം നേടി എന്ന അലംഭാവത്തില്‍ എത്തിപ്പെട്ടവരുണ്ടാവാം. അത് ഒരാരംഭമാണെന്നും ജാഥ നയിച്ചും മൈതാനത്തങ്ങളിലും ഇരമ്പിക്കൂടിയും വോട്ടു പെട്ടികൾ നിറച്ചും സഹായിച്ച ആൾക്കൂട്ടത്തെ ഉത്തരവാദിത്വമുള്ള സമൂഹമായി മാറ്റാനുള്ള മഹാപ്രസ്ഥാനത്തിന്‍റെ തുടക്കം മാത്രമാണ് അധികാരത്തിന്‍റെ അവസരം എന്നും വിശ്വസിച്ചിരുന്നതിനാലാണ് ഇംഎംഎസ് സമാരാധ്യനും മഹാനായ നേതാവുമാകുന്നത്. നയിക്കാൻ ഏതാനും പേരും നയിക്കപ്പെടാൻ അനാകായിരം പേരുമെന്ന പഴയ സങ്കൽപ്പത്തെ മാറ്റിയെടുക്കാനാണ് ഇഎംഎസ് എന്നും ശ്രമിച്ചത്. ആചാരോപചാരമായ നേതൃത്വ പൂജകളിലൊന്നും അദ്ദേഹത്തെ കാണാതിരുന്നതും അതുകൊണ്ടു തന്നെ''- അദ്ദേഹം പറഞ്ഞു.

കാലം സമൂഹത്തെ എത്തിക്കുന്ന ചില അവസ്ഥകൾ ചില നിമത്തങ്ങളിലാണ് ചിലർ അധികാരത്തിലെത്തുന്നത്. ഉത്തരവാദിത്വത്തെ ഭയത്തോടെയല്ലാതെ ആദരവോടെ എല്ലാവിധത്തിലുമുള്ള അടിച്ചമര്‍ത്തലുകളില്‍ നിന്ന് മോചനം നേടാന്‍ വെമ്പുന്ന ഒരു സമൂഹത്തിന്റെ സൃഷ്ടി ലക്ഷ്യമാക്കുന്ന ഒരു നേതാവിന് എന്നും പുതിയ പഥങ്ങളിലേക്ക് ചിന്തയും പുതിയ ചക്രവാളങ്ങളിലേക്ക് വീക്ഷണവും അയച്ചുകൊണ്ടിരിക്കും. അപ്പോള്‍ നേതാവ്, ഒരു നിമിത്തമല്ലാതെ ചരിത്രപരമായ ഒരാവശ്യകതയായി മാറുന്നു- ഇതായിരുന്നു ഇംഎംഎസ്. ഇത് കാലത്തിന്‍റെ ആവശ്യമാണെന്ന് അധികാരത്തിലുള്ളവര്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ തയ്യാറാകുമെന്ന് പ്രത്യാശിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Trending

No stories found.

Latest News

No stories found.