നിയമം കാറ്റിൽപ്പറത്തി ആകാശ് തില്ലങ്കേരി; നടപടിക്ക് ഗതാഗത വകുപ്പ്

2021, 2023 വര്‍ഷങ്ങളിൽ ഇതേ വാഹനം വിവിധ നിയമ ലംഘനങ്ങള്‍ നടത്തിയിരുന്നു.
mvd to take legal action against Akash Thillankeri
നിയമം കാറ്റിൽ പറത്തി ആകാശ് തില്ലങ്കേരി; നിയമ നടപടിക്ക് ഗതാഗത വകുപ്പ്
Updated on

വയനാട്: രൂപമാറ്റം വരുത്തിയ, നമ്പർ പ്ലേറ്റില്ലാത്ത ജീപ്പില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെ ഗതാഗത നിയമങ്ങളെ വെല്ലുവിളിച്ച് ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി നടത്തിയ ജീപ്പ് യാത്രക്കെതിരെ നടപടിക്കൊരുങ്ങി ഗതാഗത വകുപ്പ്. വയനാട്ടിലെ പനമരം നഗരത്തിലൂടെ യാത്ര ചെയ്യുന്ന വിഡിയോ ആകാശ് തില്ലങ്കേരി തന്നെയാണ് സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്.

നമ്പര്‍ പ്ലേറ്റില്ലാത്ത വാഹനത്തില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെ സിനിമാ ഡയലോഗുകള്‍ അടക്കം ചേര്‍ത്താണ് ഇന്‍സ്റ്റഗ്രാം അടക്കമുള്ള സാമൂഹ മാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. ആകാശ് തില്ലങ്കേരി ഉപയോഗിച്ച ജീപ്പ് മലപ്പുറം മൊറയൂര്‍ സ്വദേശി സുലൈമാന്‍റേതാണെന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കി. നേരത്തെയും നിരവധി നിയമ ലംഘനങ്ങള്‍ക്ക് പിടിയിലായ വാഹനമാണിത്. 2021, 2023 വര്‍ഷങ്ങളിൽ ഇതേ വാഹനം വിവിധ നിയമ ലംഘനങ്ങള്‍ നടത്തിയിരുന്നു. കെഎൽ 10 ബിബി 3724 എന്ന ജീപ്പാണിത്. വാഹനത്തിന്‍റെ രജിസ്ട്രഷന്‍ നമ്പര്‍ ആകാശ് തില്ലങ്കേരി ഓടിച്ച സമയത്ത് പ്രദര്‍ശിപ്പിച്ചിരുന്നില്ല.

വീഡിയോ പുറത്തുവന്നതിന് പിന്നാലെ പനമരം ആര്‍ടിഓയ്ക്ക് യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കി. കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്‍സീന്‍ മജീദാണ് പരാതി നല്‍കിയത്. തുടർന്ന് മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. പ്രഥമദൃഷ്ട്യാ നിയമലംഘനം നടന്നെന്ന് ബോധ്യപ്പെട്ടെന്നും നടപടിയുണ്ടാകുമെന്നും മോട്ടര്‍ വാഹന വകുപ്പ് വ്യക്തമാക്കി. എന്‍ഫോഴ്സ്മെന്‍റ് ആര്‍ടിഒയെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയെന്ന് ആര്‍ടിഒ ഇ. മോഹന്‍ദാസ് പറഞ്ഞു. കേസ് മലപ്പുറം ആര്‍ടിഒയ്ക്ക് കൈമാറുമെന്നാണ് അറിയുന്നത്. വാഹനത്തിന്‍റെ ആര്‍സി സസ്പെൻഡ് ചെയ്യുന്നത് അടക്കമുള്ള നടപടികള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് ശുപാര്‍ശ ചെയ്യും.

Trending

No stories found.

Latest News

No stories found.